പ്രഭാതസവാരിക്കിടെ വയോധികൻ മേൽപാലം ഗർഡറിൽ കുടുങ്ങി
text_fieldsഅകത്തേത്തറ നടക്കാവ് മേൽപാലം ഗർഡറിൽ വയോധികൻ കുടുങ്ങിയ നിലയിൽ
അകത്തേത്തറ: പ്രഭാതസവാരിക്കിറങ്ങിയ വയോധികൻ നടക്കാവ് മേൽപാലത്തിലെ ഗർഡറുകൾക്കിടയിൽ കുടുങ്ങി. അകത്തേത്തറ കല്ലേക്കുളങ്ങര രാമചന്ദ്രനാണ് കുടുങ്ങിയത്. നടക്കാവിൽ നിർമാണം പുരോഗമിക്കുന്ന മേൽപാലത്തിന്‍റെ ഗർഡറുകൾക്കിടയിലാണ് കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പരിസരവാസികൾ ഇയാളുടെ നിലവിളി കേട്ടാണ് വിവരമറിയുന്നത്. സ്ഥലത്തെത്തിയ ഉടനെ ഇയാളെ പുറത്തെടുത്തു. മേൽപാലം നിർമാണം പൂർത്തിയായെന്ന് കരുതി ഗർഡറിൽ ഇറങ്ങിയയാളാണ് അബദ്ധത്തിൽ കുടുങ്ങിയത്.
താഴേക്ക് വീഴാതിരുന്നതിനാൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നിർമാണ പ്രവൃത്തി നടക്കുന്ന മേൽപാലത്തിൽ ആളുകൾ കയറാതിരിക്കാൻ ഇരുവശങ്ങളിലും റെയിൽവേയും ബ്രിഡ്ജസ് കോർപറേഷനും ഇരുവശങ്ങളിലും സുരക്ഷ ജീവനക്കാരെ നിർത്തിയിട്ടുണ്ടെങ്കിലും സംഭവസമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് കാറും കയറിയിരുന്നു. ഈ ഭാഗത്ത് മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലെന്ന് ആക്ഷേപമുണ്ട്.
നടക്കാവ് മേൽപാലം ആക്ഷൻ കൗൺസിൽ കൺവീനർ കെ. ശിവരാജേഷ്, പ്രദേശവാസികളായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ സച്ചുകുമാർ, ശിവൻ, എൻ.എസ്.എസ് കോളജ് ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏകദേശം 30ഓളം പേർ മേൽപാലം നിർമാണ പ്രവൃത്തി ചെയ്യുന്നുണ്ട്. റെയിൽവേയുടെ ഭാഗം കൈവരി മാത്രമേ വാർക്കാനുള്ളു. റോഡ്സ് ആൻഡ് ബ്രിഡ്ജസിന്റെ അകത്തേത്തറ ഭാഗത്തെ ഗർഡർ വാർക്കുകയും, കൈവരികളുടെ പണി പൂർത്തിയാക്കാനുമുണ്ട്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് ആക്ഷൻ കൗൺസിൽ നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

