മലപ്പുറത്ത് സംപൂജ്യരായി ഇടതുപക്ഷം
text_fieldsമലപ്പുറം: സ്വതന്ത്ര തന്ത്രങ്ങൾ പിന്തുടർന്ന മലപ്പുറത്ത് ഇത്തവണ ഇടതുപക്ഷത്തിന് വോട്ടർമാരിൽനിന്ന് തിരിച്ചടി. നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 35 വർഷത്തിന് ശേഷമാണ് മലപ്പുറത്ത് ഒരു സീറ്റ് പോലും നേടാൻ കഴിയാതെ ഇടതുപക്ഷം ജില്ലയിൽ സംപൂജ്യരായി മടങ്ങുന്നത്. 1987ലാണ് ജില്ലയിൽ ഇടതുപക്ഷത്തിന് അവസാനമായി ഒരു സീറ്റ് പോലും നേടാൻ കഴിയാതെ പോയത്. 87ൽ 12 സീറ്റിലായിരുന്നു മത്സരം.
ഇത്തവണ മുൻ തെരഞ്ഞെടുപ്പുകളിലെ പോലെ നിലമ്പൂർ, മഞ്ചേരി, മങ്കട, വേങ്ങര, വള്ളിക്കുന്ന്, താനൂർ, തവനൂർ എന്നിവിടങ്ങളിലടക്കം സ്വതന്ത്ര പരീക്ഷണം ഇടതു മുന്നണിക്ക് അനുകൂലമായില്ല. ജില്ലയിൽ 16ൽ 12 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. ഇതിൽ ആറിലും സ്വതന്ത്ര പരീക്ഷണമായിരുന്നു. സ്വതന്ത്ര പരീക്ഷണത്തിലും പാർട്ടി ചിഹ്നത്തിലും കാര്യമായ ചലനമുണ്ടാക്കാൻ സി.പി.എമ്മിന് കഴിയാത്തത് വരുന്ന ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് അവസരമൊരുക്കും. സി.പി.എമിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പൊന്നാനിയിലും തവനൂരിലും ചലനങ്ങളുണ്ടാക്കാൻ കഴിയാത്തതിൽ അടുത്ത ദിവസങ്ങളിൽ പാർട്ടിക്കിടയിൽ വലിയ ചോദ്യങ്ങൾക്ക് വഴിവെക്കും.
രണ്ട് തവണ താനൂരിൽ ജയം കൈപ്പിടിയിലൊതുക്കിയ മന്ത്രി വി. അബ്ദുറഹ്മാൻ കളം മാറി തിരൂരിലെത്തിയെങ്കിലും ജയം അനിവാര്യമാക്കാൻ കഴിയാത്തതും ചർച്ചകൾക്ക് സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പൊന്നാനിയിൽ പ്രതീക്ഷയോടെ വന്ന എം.കെ. സക്കീറിനും പാർട്ടി പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി പ്രാദേശിക ഘടകങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. രാഷ്ട്രീയം കേരളം ഉറ്റ് നോക്കിയ തവനൂരിലും ജയം യു.ഡി.എഫിനൊപ്പമായി. 2006ൽ കുറ്റിപ്പുറത്ത് മുസ്‍ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയെ കടപുഴക്കി തരംഗം സൃഷ്ടിച്ചാണ് കെ.ടി. ജലീലിന്റെ ഇടതുപക്ഷത്തേക്കുള്ള കടന്ന് വരവുണ്ടായത്. തുടർച്ചയായി നാല് തവണ ഇടത് ടിക്കറ്റിൽ നിയമസഭയിലെത്തി. എന്നാൽ, അഞ്ചാം തവണ കോൺഗ്രസിന്റെ വി.എസ്. ജോയിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ജില്ലയിൽ മൂന്നിടങ്ങളിൽ മത്സരിച്ച സി.പി.ഐക്കും ജയിക്കാനായില്ല. മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി വി.എം. മുസ്തഫയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച തിരൂരങ്ങാടിയും ഏറനാടും തോൽവി തന്നെയായിരുന്നു ഫലം. മലപ്പുറത്ത് മത്സരിച്ച ഘടക കക്ഷിയായ എന്‍.സി.പി-ശരത്ചന്ദ്ര പവാര്‍ വിഭാഗത്തിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

