മാലിന്യ സംസ്കരണത്തിൽ പൊന്നാനി ഇനി സ്മാർട്ട്
text_fieldsഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് മുഖേനയുള്ള യൂസർ ഫീ -മാലിന്യ ശേഖരണ പരിപാടി പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി: മൊബൈൽ ആപ് ഉപയോഗിച്ചുള്ള ഹരിതമിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ പൊന്നാനിയിൽ തുടങ്ങി. നഗരസഭയിൽ 51 വാർഡുകളിലായി 20,000ത്തോളം വീടുകളിലും 2500ഓളം വാണിജ്യ സ്ഥാപനങ്ങളിലും ഹരിത മിത്രം ആപ്പിന്റെ ക്യൂ.ആർ കോഡുകൾ ഇതിനോടകം പതിച്ചിട്ടുണ്ട്.
ഹരിത കർമസേനയുടെ അജൈവ മാലിന്യ ശേഖരണവും യൂസർ ഫീ അടക്കലും ഇനി ഹരിത മിത്രം ആപ് വഴി ആയിരിക്കും. ഹരിതകേരളം മിഷന് വേണ്ടി കെൽട്രോൺ വികസിപ്പിച്ച സോഫ്റ്റ് വെയറാണ് ഹരിതമിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളും പദ്ധതികളും നിരീക്ഷിക്കാനും അവലോകനം ചെയ്യാനും ഈ മൊബൈൽ ആപ് മുഖേന സാധിക്കും. നഗരസഭ സേവനങ്ങൾ ലഭിക്കാൻ ഹരിത കർമസേനക്ക് യൂസർ ഫീ നൽകണമെന്ന് കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
തേവർ ക്ഷേത്രം എട്ടാം വാർഡിൽ വെളിച്ചെണ്ണ പറമ്പിൽ ബാലകൃഷ്ണന്റെ വീട്ടിൽ വെച്ചാണ് പദ്ധതിക്ക് തുടക്കമായത്. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർ വി.പി. പ്രബീഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ. ഹാരിഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരയ ഹുസൈൻ, പവിത്രൻ, നവകേരളം ആർ.പി. ബവിഷ, തേറയിൽ ബാലകൃഷ്ണൻ, ഐ.ആർ.ടി.സി ജില്ല കോഓഡിനേറ്റർ സുദീഖ് ചേകവർ തുടങ്ങിയവർ പങ്കെടുത്തു.