തടസങ്ങൾ നീങ്ങി; പൊന്നാനിയിൽ കോടതി സമുച്ചയം യാഥാർഥ്യമാകും
text_fieldsപൊന്നാനി: പൊന്നാനിയിൽ പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിനുള്ള പ്രധാന സാങ്കേതിക തടസം നീങ്ങി. പഴയ കോടതി കെട്ടിടം നിൽക്കുന്ന സ്ഥലത്തെ 70 സെന്റ് ഭൂമി പുതിയ കോടതി സമുച്ചയത്തിനായി ജുഡീഷ്യൽ വകുപ്പിന് ഉപയോഗിക്കാൻ അനുവദിച്ചാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തിയാണ് ഉപയോഗാനുമതി. കെ.പി നൗഷാദലി എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് സാങ്കേതിക കുരുക്കുകൾ അഴിച്ചത്. ഇത് സംബന്ധിച്ച് ഒരാഴ്ച മുമ്പ് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു
ഏകദേശം 140 വർഷത്തോളം പഴക്കമുള്ള പ്രധാന കോടതി കെട്ടിടത്തിന് ബലക്ഷയം നേരിട്ടതിനെ തുടർന്ന് കോടതി ഇപ്പോൾ മറ്റൊരു താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 140 ലേറെ വർഷത്തെ പഴക്കമുള്ള ഭൂമി, കെട്ടിടം, വകുപ്പുതല ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട രേഖകളും നിയമനൂലാമാലകളും സാങ്കേതിക തടസ്സങ്ങളും നടപടികൾ അനന്തമായി നീളാൻ കാരണമായെന്ന് കെ.പി. നൗഷാദലി എം.എൽ.എ പറഞ്ഞു.
എം.എൽ.എയുടെ നേതൃത്വത്തിൽ പൊന്നാനിയിലെ അഭിഭാഷകരോടൊപ്പം ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മന്ത്രിമാരെയും വകുപ്പ് മേധാവികളെയും കണ്ടിരുന്നു. കോടതി സമുച്ചയ നിർമാണത്തിനായി കേന്ദ്രസർക്കാർ നീക്കിവെച്ചിരിക്കുന്ന 45 കോടി രൂപയുടെ തുടർ നടപടികൾ പൂർത്തിയാക്കി തുക പാസാക്കിയെടുക്കുകയെന്നതാണ് ഇനിയുള്ള കടമ്പ. ഈ നടപടി അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

