കുമ്മിണിപറമ്പിൽ മണ്ണിടിച്ചില്‍ ഭീഷണി: വിമാനത്താവള അതോറിറ്റിക്ക് നിവേദനം നല്‍കി
text_fieldsകുമ്മിണിപറമ്പ് മേഖലയിലെ കുടുംബങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കൽ പഞ്ചായത്ത് അധികൃതർ വിമാനത്താവള അതോറിറ്റിക്ക് നിവേദനം നൽകുന്നു
കൊണ്ടോട്ടി: കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിനായി നേരത്തേ മണ്ണെടുത്ത കുമ്മിണിപറമ്പ് മേഖലയില്‍ മണ്ണിച്ചില്‍ ഭീഷണി. ഇ.എം.ഇ.എ കോളജ് പരിസരത്ത് ബംഗാളത്ത്കുന്ന്മാട് മേഖലയില്‍ ആറോളം കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദാലിയുടെ നേതൃത്വത്തിൽ കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിക്ക് നിവേദനം നല്‍കി. സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നതായി ഭരണസമിതി അധികൃതർ അറിയിച്ചു.
എയര്‍പോര്‍ട്ട് സ്‌കൂളില്‍ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് സൗകര്യം ലഭിക്കുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതി ഗൗരവമായി കാണുമെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നാരായണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. ലത്തീഫ്, മെംബര്‍മാരായ അമ്പലഞ്ചേരി സുഹൈബ്, ജമാല്‍ കരിപ്പൂര്‍ എന്നിവരും പങ്കെടുത്തു.