വികസനപ്പെരുമഴയെന്ന് എം.എൽ.എ; പക്ഷപാതപരമെന്ന് എൽ.ഡി.എഫ്
text_fieldsവടകര: സംസ്ഥാനത്ത് ഇടത് കാറ്റ് ആഞ്ഞ് വീശിയ 2021ലെ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് തേരോട്ടത്തിന് അറുതി വരുത്തി ആർ.എം.പി-യു.ഡി. എഫ് ജനകീയമുന്നണി ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമയിലൂടെ പിടിച്ചെടുത്ത മണ്ഡലമാണ് വടകര. ആർ.ജെ.ഡിയിലെ മനയത്ത് ചന്ദ്രനെ
7491 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ.കെ. രമ തോൽപിച്ചത്. 1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി എം.കെ. കേളുവിന്‍റെ വിജയത്തിന് പിന്നാലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ കുത്തകയായ വടകരയിൽ മൂന്നു തവണ എം. കൃഷ്ണനും അഞ്ചുതവണ കെ. ചന്ദ്രശേഖരനും നാലു തവണ സി.കെ. നാണുവും വിജയിച്ചു. ആർ.എം.പി.ഐയുടെ പിറവിക്ക് പിന്നാലെയാണ് മണ്ഡലം കെ.കെ. രമയിലൂടെ ആർ.എം.പി-യു ഡി.എഫ് ജനകീയ മുന്നണി പിടിച്ചെടുത്തത്. 2011ൽ യു.ഡി.എഫ് ദൾ സംഖ്യം രൂപം കൊണ്ടപ്പോൾ സി.കെ. നാണു 847 വോട്ടിന് വിജയിച്ച ചരിത്രവും വടകരക്കുണ്ട്.
അഞ്ചു വര്‍ഷത്തില്‍ ആദ്യവര്‍ഷം കോവിഡ് മഹാമാരി കാലത്ത് എം.എല്‍.എ ഫണ്ടോ പ്ലാന്‍ ഫണ്ടോ ഉണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്നു വര്‍ഷങ്ങളില്‍ അനുവദിക്കപ്പെട്ട 188 കോടിയുടെ വികസന പ്രവര്‍ത്തനങ്ങൾ വടകര മണ്ഡലത്തിൽ നടപ്പാക്കിയെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടുന്നു. വടകര മുനിസിപ്പല്‍ പരിധിയില്‍ മാത്രം 106 കോടിയാണ് ചെലവഴിച്ചത്.
റവന്യൂ ടവര്‍ 25.78 കോടി, കുടുംബകോടതി 9.2 കോടി, മത്സ്യ മാര്‍ക്കറ്റ് 15.36 കോടി, വടകര കടല്‍ ഭിത്തി 18 കോടി, ആയുര്‍വേദ ആശുപത്രി, 50 ലക്ഷം, ഒ.വി.സി തോട് 1.7 കോടി, എം.സി കനാല്‍ അക്ലോത്ത് നട രണ്ടു കോടി, പോളിടെക്‌നിക് 50 ലക്ഷം, അഴിത്തല ഫിഷ് ലാന്‍ഡിങ് സെന്റര്‍ 1.2 കോടി, പുത്തൂര്‍ ഹൈസ്‌കൂള്‍ ബില്‍ഡിങ് 45 ലക്ഷം, പ്രീമെട്രിക് ഹോസ്റ്റല്‍ പുതുപ്പണം അഞ്ചുകോടി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം 4.02 കോടി, താഴെയങ്ങാടി 1.45കോടി, ജയില്‍ മതില്‍ നിര്‍മാണം രണ്ടു കോടി, എം.എല്‍.എ ഫണ്ട് റോഡുകള്‍ ആറു കോടി, നാരായണ നഗരം 4.5 കോടി എന്നിങ്ങനെയാണ് വടകര നഗരസഭ പരിധിയില്‍ മാത്രം നടന്നുവരുന്ന പ്രവൃത്തികള്‍. ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലുമായി മറ്റു പദ്ധതികളും പുരോഗമിക്കുന്നുണ്ട്. പഴങ്കാവ് - പാറേമ്മല്‍ സ്‌കൂള്‍ പരിസരത്തും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും കരിമ്പന പാലം വരേ ആര്‍.ഇ വാളുകള്‍ മാറ്റി എലവേറ്റഡ് മേല്‍പ്പാലം നീട്ടണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നതും നിരന്തരമായ ഇടപെടലിന്റെ ഫലമാണ്.
മുന്‍ കാലങ്ങളില്‍ ബജറ്റില്‍ വകയിരുത്തി ലാപ്‌സായ ഫണ്ടുകള്‍ കണ്ടെത്തി ആ പദ്ധതികളെ പുനരുജീവിപ്പിച്ച് നടപ്പില്‍ വരുത്തുന്നതിനും തീവ്രമായ പരിശ്രമം നടത്തിയിട്ടുണ്ട്.
എന്നാൽ, എം.എൽ.എ.യുടെ വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കനുസൃതമായി നടപ്പാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും നഗരസഭ ഉൾപ്പെടുന്ന എൽ.ഡി.എഫ് ഗ്രാമപഞ്ചായത്തുകളെ പാടെ അവഗണിക്കുകയാണുണ്ടായതെന്നുമാണ് എൽ.ഡി.എഫ് ആരോപണം. വടകര മണ്ഡലത്തിൽ രണ്ടാം തവണയും യു.ഡി.എഫ് ആർ.എം.പി ജനകീയ മുന്നണി സ്ഥാനാർഥിയായി കെ.കെ.രമ എം.എൽ.എതന്നെയാണ് പരിഗണനയിൽ. എൽ.ഡി.എഫിൽ ആർ.ജെ.ഡി സ്ഥാനാർഥികളായി നാല് പേരുകളാണ് പരിഗണനയിലുള്ളത്.
ആർ.ജെ.ഡി.ദേശീയ കൗൺസിൽ അംഗം മനയത്ത് ചന്ദ്രൻ, ജില്ല പ്രസിഡൻറ് എം.കെ. ഭാസ്കരൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി. ദാമോദരൻ, വടകരയിലെ പൊതുവേദികളിലെ ജനകീയ മുഖമായ ജില്ല സെക്രട്ടറി പി.പി. രാജൻ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

