താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവാഘോഷങ്ങൾ, സ്കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കുന്നതിനായി അടിവാരത്തുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ടോയ്ലറ്റ് അനുവദിക്കാനും യോഗത്തിൽ തീരുമാനിച്ചു. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കംചെയ്യണം.
അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും ഫൈൻ ഈടാക്കാവുന്നതാണ്.
ചുരത്തിൽ പുറമ്പോക്ക് കൈയേറ്റം നടത്തി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സർവേ നടത്തി നടപടി സ്വീകരിക്കും. ചുരത്തിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നപക്ഷം അടിവാരത്തിൽനിന്നും ലക്കിടിയിൽനിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡി.എഫ്.ഒ അബ്ദുൽ ലത്തീഫ്, താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഡിവൈ.എസ്.പി അഷ്റഫ് ടി.കെ, റിജിത്ത് എൻ. ജയപാലൻ, കെ. വിനയരാജ്, ഇ. ഷാനവാസ്, വി.ഐ.എസ്. മൊയ്തു, പി.കെ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

