എരമംഗലം ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം;റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
text_fieldsഎരമംഗലം കോമത്ത് ചാലിൽ ക്വാറിയിൽ നിന്നു പുറത്തേക്ക് കൊണ്ടുപോകാനുള്ള മണ്ണും കല്ലും ക്വാറിക്കടുത്ത് കൂട്ടിയിട്ട നിലയിൽ
ബാലുശ്ശേരി: എരമംഗലം കോമത്ത് ചാലിൽ ക്വാറിക്കെതിരെ ജനകീയ സംരക്ഷണ സമിതി പ്രതിഷേധത്തെ തുടർന്നു റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും കരിങ്കല്ല് കയറ്റി പുറത്തേക്ക് പോകാനൊരുങ്ങിയ ടിപ്പർ ലോറി നാട്ടുകാർ തടഞ്ഞിരുന്നു.രാത്രി വരെ നീണ്ട പ്രതിഷേധത്തെ തുടർന്നു കരിങ്കല്ല് ക്വാറിയിൽ തന്നെ ഇറക്കി. ക്വാറിയിൽ നിന്നുള്ള മണ്ണും കല്ലും ജനവാസ മേഖലക്കടുത്ത് തന്നെ കുന്നു കണക്കെ കൂട്ടിയിട്ടത് സമീപ വീട്ടുകാർക്ക് ഭീഷണിയായിരിക്കയാണ്.
കനത്ത മഴപെയ്താൽ മണ്ണും കല്ലും കത്തിയൊഴുകി താഴെയുള്ള വീടുകളിലേക്കും കിണറുകളിലേക്കും എത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ ലോറി തടയൽ സമരവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധം ശക്തമായതിനെ തുടർന്നു ഇന്നലെ രാവിലെയോടെ കൊയിലാണ്ടി റവന്യൂ ഡെപ്യൂട്ടി തഹസിൽദാർ ഷാജിയും മറ്റു ഉദ്യോഗസ്ഥരും ബാലുശ്ശേരി പൊലീസും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. റവന്യൂ വകുപ്പധികൃതരുടെ നേതൃത്വത്തിൽ ജിയോളജി വകുപ്പധികൃതരും ക്വാറി നടത്തിപ്പുകാരുടെയും സംയുക്ത യോഗം വ്യാഴാഴ്ച കൊയിലാണ്ടിയിൽ വിളിച്ചു ചേർത്തിരിക്കയാണ്.റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധപതിയാത്ത തിരഞ്ഞെടുപ്പ് സമയത്താണ് ക്വാറി നടത്തിപ്പുകാർ കാറിയിൽ നിന്നുള്ള മണ്ണും കല്ലും നീക്കം ചെയ്തു ജനവാസ മേഖലക്കടുത്ത് നിക്ഷേപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

