ദേശീയ പാതക്കരികിൽ റോഡിൽ അപകടക്കുഴികളും വെള്ളക്കെട്ടും
text_fieldsകൊടുവള്ളി ദേശീയ പാത 766ലേക്ക് പ്രവേശിക്കുന്ന കരിങ്കമണ്ണ് കുഴിയിൽ റോഡിലെ
വെള്ളക്കെട്ടും അപകടക്കുഴികളും
കൊടുവള്ളി: ദേശീയ പാത 766ലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വെള്ളക്കെട്ടും അപകടക്കുഴികളും പരിഹരിക്കാൻ അധികൃതർ നടപടിയുടക്കണമെന്ന ആവശ്യം ശക്തം. കൊടുവള്ളി മോഡേൺ ബസാറിനടുത്ത് കരിങ്കമണ്ണ് കുഴിയിൽ റോഡിൽ നിന്നും ദേശീയ പാത വൺവേ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടക്കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടത്. റോഡിലെ ഒരു ഭാഗം ടാറിങ്ങും ഒലിച്ചുപോയിട്ടുണ്ട്. കരിങ്കമണ്ണ് കുഴിയിൽ റോഡ് ഇറക്കം ഇറങ്ങി വേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങളടക്കം ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ കുഴികളിൽ വീഴുന്നത് പതിവാണ്. റോഡിന് സമീപത്തെ സ്വകാര്യ സ്‌ഥാപനം ഈ ഭാഗത്ത് കോൺക്രീറ്റ് ചെയ്‌ത് ഉയർത്തിയതാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. ഈ റോഡ് കൊടുവള്ളി നഗരസഭ ഡിവിഷൻ 28ൽ ഉൾപ്പെടുന്നതാണങ്കിലും ദേശീയപാതയോട് ചേർന്ന ഭാഗമായതിനാൽ നഗരസഭക്ക് ഫണ്ട് വെച്ച് ഇവിടെ റോഡ് പ്രവൃത്തി പൂർത്തീകരിക്കാനാകില്ല. ദേശീയ പാതാ വിഭാഗത്തിന് മാത്രമാണ് ഇവിടെ റോഡ് റീടാറിങ്ങും, അനുബന്ധ നടപടികളും സ്വീകരിക്കാൻ സാധിക്കുകയുള്ളു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അടക്കമുള്ള സ്‌ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന കരിങ്കമണ്ണ് കുഴി റോഡ് ദിനം പ്രതി നിരവധി പേരാണ് ഗതാഗതത്തിന് ആശ്രയിക്കുന്നത്. റോഡിലെ അപകടക്കുഴികളടക്കാനും റീടാർ ചെയ്യുന്നതടക്കമുള്ള നടപടികളും ആവശ്യപ്പെട്ട് കൊടുവള്ളിയിലെ ദേശീയപാത വിഭാഗം സബ് ഡിവിഷൻ ഓഫിസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡിവിഷൻ കൗൺസിലർ ഷബ്‌ന സുനീർ അറിയിച്ചു. എത്രയും വേഗം അധികൃതർ നടപടിയെടുക്കണമെന്നാണാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

