തിരക്കിനിടയിൽ മാനം കറുത്തു; നഗരം വീർപ്പുമുട്ടി
text_fieldsകോഴിക്കോട്: ഓണാവധിക്ക് തൊട്ടുമുമ്പുള്ള ദിവസം നഗരത്തിൽ രാവിലെ കനത്ത തിരക്ക്. വൈകീട്ട് തുടങ്ങിയ മഴ ആവേശം തണുപ്പിച്ചു.
തിരക്കിലും വെള്ളക്കെട്ടിലും, നഗരത്തിലെത്തിയവർ ബുദ്ധിമുട്ടി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവായ ശേഷമുള്ള ആദ്യ ഓണത്തിന് രാവിലെ മുതൽ നഗരം ഉത്സവത്തിമിർപ്പിലായിരുന്നു. രാവിലെ മാനം തെളിഞ്ഞത് കച്ചവടക്കാർക്കും ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവർക്കും ആശ്വാസമായി.
മിഠായിതെരുവും പാളയവും മൊയ്തീൻ പള്ളി റോഡും കോർട്ട് റോഡും എം.എം അലി റോഡും പി.എം. താജ് റോഡും വൈക്കം മുഹമ്മദ് ബഷീർ റോഡുമെല്ലാം ജനങ്ങളാൽ നിറഞ്ഞു. പാളയത്തും മൊയ്തീൻ പള്ളി റോഡിലും മാനഞ്ചിറയിലുമൊക്കെ തിരക്കായി.
പാളയത്ത് പച്ചക്കറിക്കച്ചവടവും പൊടിപൊടിച്ചു. പൂക്കൾക്കായുള്ള മൊത്തവിപണന കേന്ദ്രങ്ങളിലും തിരക്കുണ്ടായിരുന്നു. പാളയത്ത് താൽക്കാലിക പൂക്കടകൾക്ക് മുന്നിലും ഏറെ പേരെത്തി. മാനാഞ്ചിറ സ്ക്വയറിർ പരിസരങ്ങളിലും ഓണത്തിനായി പ്രത്യേകം നടപ്പാതകളിൽ ഒരുങ്ങിയ കച്ചവടക്കാർക്ക് മുന്നിലും നല്ല തിരക്കായിരുന്നു.
എങ്കിലും വൈകീട്ട് തുടങ്ങിയ നിലക്കാത്ത മഴ കച്ചവടത്തിന് തിരിച്ചടിയായി. മഴ പ്രതീക്ഷിച്ച് പന്തലൊരുക്കിയവർക്ക് വസ്ത്രങ്ങൾ നനയാതെ കാക്കാനായി. അല്ലാത്തവർ വസ്ത്രങ്ങൾ വാരിയെടുത്ത് ഓടേണ്ടിവന്നു.
നഗരത്തിൽ വിവിധയിടങ്ങളിൽ ആരംഭിച്ച ചന്തകൾക്കും വിൽപന കേന്ദ്രങ്ങൾക്കും മുന്നിൽ ജനമൊഴുകി. മാനാഞ്ചിറ സ്ക്വയറിലും കടപ്പുറത്തും രാവിലെ മുതൽ തിരക്കായിരുന്നു. മഴ കനത്തതോടെ, മാനാഞ്ചിറ സ്ക്വയറിലും കടപ്പുറത്തും ചെലവഴിക്കാൻ അയൽ ജില്ലകളിൽനിന്നും മറ്റുമെത്തിയവർ ഏറെ ബുദ്ധിമുട്ടി. എല്ലാ ആഘോഷ വേളകളിലും നഗരത്തിൽ സ്ഥിരമായി മാറിയ ഗതാഗതക്കുരുക്കിൽ ജനം മണിക്കൂറുകൾ കുടുങ്ങി. മാവൂർ റോഡിൽ വെള്ളം കയറിയതും പ്രശ്നമായി. കല്ലായി റോഡ്, മാവൂർറോഡ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, നടക്കാവ് ജങ്ഷനുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഗതാഗതക്കുരുക്കിൽ യാത്രക്കാർ പെരുവഴിയിൽ
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പൊന്നാനി ഭാഗത്തേക്ക് ചൊവ്വാഴ്ച വൈകീട്ട് യാത്രക്കാർ കാത്തിരുന്നത് മൂന്നര മണിക്കൂറിലേറെ
കോഴിക്കോട്: ഓണത്തിരക്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ പെരുവഴിയിലായി. ബസുകൾ യഥാസമയം സർവിസ് നടത്താത്തതിനാൽ ദീർഘദൂരയാത്രക്കാർ ഉൾപ്പെടെ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. വൈകീട്ട് മഴ പെയ്തതോടെ ദുരിതം ഏറെയായി. റോഡിൽ കുടുങ്ങിയ ബസുകൾ മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പൊന്നാനി ഭാഗത്തേക്ക് ചൊവ്വാഴ്ച വൈകീട്ട് യാത്രക്കാർ കാത്തിരുന്നത് മൂന്നരമണിക്കൂറിലേറെയാണ്. പകരം ബസ് സർവിസ് വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. യൂനിവേഴ്സിറ്റി ഭാഗത്ത് വലിയതോതിലുള്ള ഗതാഗതതടസ്സം ഉണ്ടായതായി അധികൃതർ പറഞ്ഞു. കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ലോക്കൽ സർവിസുകളെയും ബാധിച്ചു. ഓരോ സിഗ്നലിലും അനിശ്ചിതമായ കാത്തിരിപ്പായിരുന്നു. ഓണത്തിരക്കായതോടെ നഗരവും പ്രാന്തപ്രദേശങ്ങളും ഗതാഗതക്കുരുക്കിലമരുകയാണ്. എല്ലാ ഇടറോഡുകളിലും വാഹനങ്ങൾ കുരുങ്ങി. വേഗം രക്ഷപ്പെടാൻ ഇടറോഡുകളെ ആശ്രയിച്ചതോടെ കുരുക്ക് മുറുകിയ അവസ്ഥയായി. വീതിയില്ലാത്ത റോഡുകളിലെ കുരുക്കഴിയാൻ മണിക്കുറൂകൾ എടുത്തു.
നഗരത്തിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങൾ നിർത്താൻ സ്ഥലമില്ലാതെ ജനം വലയുന്ന കാഴ്ചയായിരുന്നു എങ്ങും. പൊതുഗതാഗതം സ്തംഭിച്ചതോടെ സ്വന്തമായി വാഹനമില്ലാത്തവർ രാത്രി വൈകിയാണ് വീടുകളിലെത്തിയത്. ഓണം പ്രമാണിച്ച് കൂടുതൽ അധികസർവിസുകൾ ആരംഭിച്ചിരുന്നെങ്കിലും ഗതാഗതക്കുരുക്ക് കാരണം ഫലവത്താവാകാത്ത അവസ്ഥയാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.