പക്ഷിപ്പനി; രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത, പക്ഷികളെ ഉടൻ കൊന്നൊടുക്കും
text_fieldsകോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശനമാക്കി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ജാഗ്രത. പനങ്ങാട്, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപറേഷനിലെ മൂന്ന് വാർഡുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാൻ 04952762050 എന്ന നമ്പറിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് റാപിഡ് റെസ്പോൺസ് ടീം സ്ക്വാഡ് രൂപവത്കരിക്കുകയുംചെയ്തു.
കോഴികളെയും രോഗം ബാധിച്ച പക്ഷികളെയും കൊന്നൊടുക്കുകയാണ് അടുത്തപടി. ഏതാണ്ട് 15,000 കോഴികളെ കൊല്ലേണ്ടി വരും. കോഴികളെ കൊല്ലുന്നതിന് നഷ്ടപരിഹാരം നൽകാനായി കേന്ദ്രസർക്കാറിന്റെ അനുമതിക്ക് കാത്തുനിൽക്കുകയാണ് അധികൃതർ. അനുമതി ലഭിക്കുന്നതോടെ നടപടി തുടങ്ങുമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെ മുഴുവൻ കൊന്നൊടുക്കും. ഇവിടങ്ങളിൽ കച്ചവടം നിരോധിച്ചിട്ടുണ്ട്. 10 കിലോമീറ്റർ പരിധിക്കുള്ളിൽ കോഴിയിറച്ചിയും മുട്ടയും കഴിക്കാം. എന്നാൽ, ഇവിടെനിന്ന് ഇറച്ചിയും മറ്റും പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. നിലവിൽ പക്ഷിപ്പനി പടരാതിരിക്കാൻ അതത് മേഖലകളിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് എല്ലാ ഫോക്കൽ പോയന്റുകളിലും കുമ്മായവും മറ്റും നൽകി അണുനശീകരണത്തിന് ഉത്തരവ് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചത്ത പക്ഷികളെയും രോഗം ബാധിച്ച കോഴികളെയും നേരിട്ട് കൈകൊണ്ട് തൊടരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

