ആധാർ ലിങ്ക് ചെയ്യുന്നതിൽ ജില്ലയിൽ അപാകത; ഓടുന്നത് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി വാഹനങ്ങൾ
text_fieldsകോഴിക്കോട്: പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ ജില്ലയിലെ റോഡുകളിൽ ഓടുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ. ജില്ലയിലെ വാഹന രജിസ്ട്രേഷൻ സംബന്ധിച്ച് കൃത്യമായ കണക്ക് മോട്ടോർ വാഹന വകുപ്പിന് ഇല്ലാത്തതിനുപുറമെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ ബന്ധിപ്പിക്കാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലോടുന്നത്. ചെറിയ സാങ്കേതിക തകരാറുകൊണ്ട് ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയാത്ത വാഹനങ്ങളും നിരവധിയാണ്. നിസ്സാര പോരായ്മകൾക്കുപോലും ലിങ്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പല വാഹന ഉടമകൾക്കും ഉള്ളത്.
ഇതുമൂലം പിടിക്കപ്പെടുമ്പോൾ പിഴ അടച്ച് വാഹനം വിട്ടുനൽകുകയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പുകപരിശോധിക്കുമ്പോൾ ആധാറുമായി ബന്ധപ്പെടുത്തിയ ഫോണിലേക്കാണ് സാധാരണ ഒ.ടി.പി വരുന്നത്. ചെറുതും വലുതുമായ വാഹനങ്ങൾ പുകപരിശോധനക്ക് എത്തുന്നുണ്ടെങ്കിലും ഒ.ടി.പി ലഭിക്കാത്ത അവസ്ഥയാണ്. ഏറെ സമയവും ദിവസങ്ങളും എടുത്തിട്ടും ലിങ്ക് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി വാഹന ഉടമകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പും കൈമലർത്തുകയാണ്.
ലിങ്ക് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കിയാലേ ഇതിന് പരിഹാരമാവുകയൂള്ളൂവെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. വാഹന പുകപരിശോധയിൽ കഴിഞ്ഞകാലങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ പിടികൂടിയത് കോഴിക്കോട്ടായിരുന്നു. 2023ൽ സംസ്ഥാനത്ത് മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്.
അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. 2021 മുതൽ 23 വരെ മൂന്നുവർഷങ്ങളിലായി ജില്ലയിൽ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 10,126 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിന്റെയൊക്കെ എത്രയോ ഇരട്ടി വാഹനങ്ങൾ റോഡിലോടുന്നുണ്ടെന്നിരിക്കെയാണ് ഇത്രയും വാഹനങ്ങൾ പിടികൂടിയത്. 2021ൽ കോഴിക്കോട്ട് 1,328 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022ൽ 2026 കേസുകളുമാണ് എടുത്തത്. 2023ൽ ഇത് 6,770 ആയിരുന്നു. മരിച്ചവരുടെ പേരിലുള്ള നിരവധി വാഹനങ്ങൾ ജില്ലയിൽ ഓടുന്നതായി പരിശോധനക്കിടയിൽ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

