കുടിവെള്ള പൈപ്പ് പൊട്ടി കുഴികൾ കവരപ്പാടിനട റോഡിൽ ദുരിതം
text_fieldsപൈപ്പ് പൊട്ടിയതിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതമായി മാറിയ കവരപ്പാടിനട റോഡ്
വൈക്കം: വൈക്കം കിഴക്കേനട മുരിയൻകുളങ്ങര-കവരപ്പാടിനട റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ വലിയ കുഴികൾ നികത്താത്തതിൽ വ്യാപക പ്രതിഷേധം. ദിനേന ഇവിടെ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. പ്രശ്നത്തിൽ അധികാരികൾ പുലർത്തുന്ന നിഷ്ക്രിയത്വം ജനങ്ങളുടെ ക്ഷമയുടെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണ്.
വഴിവിളക്കുകളുടെ വെളിച്ചക്കുറവ് മരണക്കെണിക്ക് ആക്കം കൂട്ടുന്നു. വിഷയത്തിൽ താൽക്കാലിക ആശ്വാസമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്നങ്ങൾക്ക് കാരണം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണിയിലെ അനാസ്ഥയാണ്.
പൈപ്പ് ചോർച്ച കൃത്യമായി പരിഹരിച്ച്, റോഡ് പൂർണമായി ടാറിങ് നടത്തിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ. താൽക്കാലികമായി ഇടുന്ന ടാർ മിക്സുകൾക്ക് ഒരു ദിവസത്തെ ആയുസ്സ് പോലുമില്ല. അധികൃതർ കൈയൊഴിഞ്ഞ വഴിയിൽ, ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷനുമായി ചേർന്ന് താൽക്കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ജാഗ്രത നിർദേശങ്ങൾ നൽകിയും സമീപവാസികൾ രംഗത്തുണ്ട്. പ്രശ്നപരിഹാരത്തിന് അധികൃതർ ഇനിയും തയാറായില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

