വൈക്കം; ചുവന്ന മണ്ണിന് നിറം മാറുമോ?
text_fieldsവൈക്കം: നവോത്ഥാന ചരിത്രത്തിൽ എഴുതിച്ചേർത്ത ചുവന്ന മണ്ണ് അപൂർവ സന്ദർഭങ്ങളിൽ മാത്രമേ ഇടതുപക്ഷത്തെ കൈവിട്ടിട്ടുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കം കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്. കോട്ടയം ജില്ലയിലെ ഇതര മണ്ഡലങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് വൈക്കത്തിന്‍റെ രാഷ്ട്രീയ, സാമുദായിക ഘടന.
ഇടത് ചാഞ്ഞ് 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ.ആർ. നാരായണനായിരുന്നു ജയം. എന്നാൽ, പിന്നീടിങ്ങോട്ട് അധികകാലവും മണ്ഡലം ഇടതു പിടിയിലായിരുന്നു. 1960ൽ സി.പി.ഐ നേതാവ് പി.എസ്. ശ്രീനിവാസനിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു.
1977 മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ് വൈക്കം. നാലു വട്ടം എം.എൽ.എയായിരുന്ന മുതിർന്ന നേതാവ് എം.കെ കേശവന്‍റെ മകനും മുൻ എം.എൽ.എയുമായ കെ. അജിത് ബി.ജെ.പിയിൽ ചേക്കേറാൻ ഇടയാക്കിയതടക്കം ഉൾപ്പാർട്ടി പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും കാൽച്ചുവട്ടിലെ മണ്ണ് ഇളകിയിട്ടില്ലെന്ന് ഉറപ്പിച്ചു നിൽക്കുകയാണ് സി.പി.ഐയും ഇടതു മുന്നണിയും.
വിജയികൾ ഇവർ
1957: കെ.ആർ. നാരായണൻ (കോൺഗ്രസ്)
1960, 67, 70: പി.എസ് ശ്രീനിവാസൻ (സി.പി.ഐ)
1977, 80, 82: എം.കെ. കേശവൻ (സി.പി.ഐ)
1987: പി.കെ. രാഘവൻ (സി.പി.ഐ)
1991: കെ.കെ. ബാലകൃഷ്ണൻ (കോൺഗ്രസ്)
1996: എം.കെ കേശവൻ (സി.പി.ഐ)
1998: (ഉപതെരഞ്ഞെടുപ്പ്) പി. നാരായണൻ (സി.പി.ഐ)
2001: പി. നാരായണൻ (സി.പി.ഐ)
2006, 2011: കെ. അജിത് (സി.പി.ഐ)
2016, 2021: സി.കെ. ആശ (സി.പി.ഐ)
തദ്ദേശത്തിൽ ഇടത്
വൈക്കം നഗരസഭയും കല്ലറ, വെച്ചുർ, തലയാഴം, ടി.വി. പുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകളും അടങ്ങിയതാണ് വൈക്കം നിയോജക മണ്ഡലം. വെച്ചൂർ, തലയാഴം, ഉദയനാപുരം, ടി.വി. പുരം, മറവൻതുരുത്ത്, വെളളൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ഭരണത്തിൽ. വൈക്കം നഗരസഭയും കല്ലറ, ചെമ്പ്, തലയോലപ്പറമ്പ് പഞ്ചായത്തുകളും യു.ഡി.എഫ് ഭരിക്കുന്നു. മറവൻ തുരുത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തുല്യനില ആയതിനാൽ നറുക്കെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്‍റ് സ്ഥാനം യു.ഡി.എഫും നേടി.
ഭരണ നേട്ടങ്ങൾ
കോടികളുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി നടപ്പിലാക്കിയത്.
- പാലങ്ങൾ - 191.63 കോടി, റോഡുകൾ- 593.55 കോടി.
- വിദ്യാഭ്യാസം- 40.9 കോടി.
- ആരോഗ്യം -138.23 കോടി
- പട്ടികജാതി-പട്ടികവർഗ ക്ഷേമം- 24.65 കോടി
- ജലഗതാഗതം- 9.45 കോടി
- ക്ഷീരഗ്രാമം- 1.75 കോടി
- സാംസ്കാരികം- 31.56 കോടി
- കായികം- 101.18. കോടി
- ശുദ്ധജലവിതരണം- 187.65 കോടി
- കാർഷിക വികസനം- 41.23 കോടി
- ടൂറിസം- 7.4 കോടി
- എം.എൽ.എ ഫണ്ട് റോഡ്- 38.38 കോടി
- റബർ പാർക്ക്- 39.52 കോടി
- കെ.പി.പി.എൽ- 1012 കോടി
- സി.എം.ഡി.ആർ.എഫ്- 7.07 കോടി
പോരായ്മകൾ
- വൈക്കം-വെച്ചൂർ റോഡ് വീതികൂട്ടി പുനർനിർമിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി.
- പത്തു വർഷം മുമ്പ് പണി തുടങ്ങിയ നേരേകടവ് - മാക്കേകടവ് പാലം പദ്ധതിയുടെ ഭാഗമായ നേരെകടവ് - ഉദയനാപുരം റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല.
- സിനിമശാലകൾ അന്യംനിന്ന വൈക്കത്ത് കെ.എസ്.എഫ്.ഡി.സി തിയറ്റർ ഇനിയും പ്രവർത്തനക്ഷമമായില്ല
- വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ശോച്യാവസ്ഥയിൽ.
- ചെമ്പുമൂലക്കടവ് പാലത്തിനുള്ള കാത്തിരിപ്പിന്ന് ഇന്നും അറുതിയില്ല. ചെമ്പ് വാലേൽ പാലവും ദുർഗതിയിൽ
സ്ഥാനാർഥി സാധ്യത
ടേം നിബന്ധന ഇളവ് ചെയ്യേണ്ടെന്നു തീരുമാനിച്ചതിനാൽ സിറ്റിങ് എം.എൽ.എ സി.കെ ആശയെ മാറ്റിനിർത്തിയാണ് എൽ.ഡി.എഫ് പോരിനിറങ്ങുന്നത്. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. പ്രദീപിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. മുൻ തലയാഴം പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനിമോൻ, ജില്ല പഞ്ചായത്തംഗം വിജയമ്മ ബാബു, ദലിത് നേതാവ് സണ്ണി എം. കപിക്കാട് തുടങ്ങിയ പേരുകളാണ് യു.ഡി.എഫിൽ സജീവം. എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് മത്സരിച്ചുവരുന്ന സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ബി.ജെ.പിയാണ് മത്സരിക്കുന്നതെങ്കിൽ സി.പി.ഐ വിട്ട് അടുത്തിടെ പാർട്ടിയിൽ ചേർന്ന മുൻ എം.എൽ.എ കെ. അജിത് തന്നെയാവും സ്ഥാനാർഥിയെന്ന് ഏറക്കുറെ തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

