ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾക്ക് നവശോഭ
text_fieldsഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സംരക്ഷണ ജോലികൾ പൂർത്തിയാക്കിയ ചുമർച്ചിത്രങ്ങളുടെ സമർപ്പണം
മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു
ഏറ്റുമാനൂർ: കാലപ്പഴക്കവും സംരക്ഷണക്കുറവും മൂലം നാശത്തിന്റെ വക്കിലായിരുന്ന മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി മന്ത്രി വി.എൻ. വാസവൻ സമർപ്പിച്ചു.
16ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന ചുമർച്ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിക്ക് മന്ത്രിയുടെ നിർദേശപ്രകാരം ഒരുവർഷം മുമ്പാണ് തുടക്കമിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും വാസ്തുവിദ്യ ഗുരുകുലം എക്സിക്യുട്ടിവ് ഡയറക്ടറും ഒപ്പുവെച്ച കരാർ പ്രകാരമാണ് സംരക്ഷണ ജോലികൾ പൂർത്തീകരിച്ചത്. വാസ്തുവിദ്യ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റ നേതൃത്വത്തിൽ അസി. മ്യൂറൽ ആർട്ടിസ്റ്റുകളായ മണ്ണടി അഭിലാഷ് കുമാർ, ആറൻമുള ജയകൃഷ്ണൻ എന്നിവരാണ് ജോലികൾ ചെയ്തത്. ഇന്ത്യൻ നാഷനൽ റിസർച്ച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾച്ചറൽ പ്രോപർട്ടി (എൻ.ആർ.എൽ.സി) മുൻ ഡയറക്ടർ ഡോ. വേലായുധൻ നായരുടെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തികൾ.
ക്ഷേത്ര ഗോപുര ഭിത്തിയിൽ അകം വാതിലിന്റെ തെക്ക്, വടക്കു ഭാഗങ്ങളിലും ഇതേ രീതിയിൽ ഗോപുരത്തിനു പുറത്തുമാണ് ചുമർച്ചിത്രങ്ങളുള്ളത്. അനന്തശയനം, പ്രദോഷ നൃത്തം, കാളിയമർദനം എന്നിവയെല്ലാം ശ്രദ്ധേയചിത്രങ്ങളാണ്. ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള അനന്ത ശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിച്ചത്. 142 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രമാണിത്. പ്രദോഷ നൃത്തം, വേട്ട ശാസ്താവ് അഘോരമൂർത്തി, വേണുഗോപാലം, രണ്ട് ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയവയുടെ സംരക്ഷണജോലികളും പൂർത്തിയാക്കി. 425 ചതുരശ്ര അടിയിലാണ് ചുമർചിത്രങ്ങൾ.
നവീകരണം ആറുഘട്ടങ്ങളിലായി
ചിത്രത്തിന്റെ ഓരോ ഭാഗവും സൂക്ഷ്മമായി ഫോട്ടോ, വീഡിയോ എന്നിവയിലൂടെ പകർത്തി എടുത്തു. രണ്ടാമതായി ചിത്രങ്ങളിലെയും ചുറ്റുമുള്ള സ്ഥലങ്ങളിലെയും മാറാലകളും പൊടിപടലങ്ങളും മാറ്റി. മൂന്നാം ഘട്ടം ജീവികളുടെ അവശിഷ്ടങ്ങളും കരി, എണ്ണമെഴുക്ക് തുടങ്ങിയവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇനത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കെമിക്കൽ വർക്കിലൂടെ നീക്കി. നാലാം ഘട്ടത്തിൽ ചിത്രങ്ങളിൽ ഉണ്ടായിരുന്ന അന്യവസ്തുക്കൾ ചിത്രങ്ങൾക്ക് കേട് സംഭവിക്കാതെ നീക്കം ചെയ്തു. അഞ്ചാം ഘട്ടത്തിൽ ചിത്രത്തിനു ചുറ്റുമുള്ള ബലക്ഷയം സംഭവിച്ച കുമ്മായ പ്രതലം നീക്കി പുതിയ കുമ്മായക്കൂട്ടുകൾ കൊണ്ട് ബലപ്പെടുത്തിയെടുത്തു. ആറാംഘട്ടത്തിൽ കെമിക്കൽ വർക്കിലൂടെ ചിത്രങ്ങൾ തെളിച്ചെടുക്കുകയും പ്രകൃതിദത്ത വർണങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ മാത്രം കുറഞ്ഞ രീതിയിൽ ഉപയോഗിച്ച് ചുമർ ചിത്രങ്ങളുടെ സംരക്ഷണം പൂർത്തിയാക്കുകയും ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷതവഹിച്ചു.
കലക്ടർ ചേതൻ കുമാർ മീണ, എസ്.പി. ഷാഹുൽ ഹമീദ്, വാസ്തുവിദ്യ ഗുരുകുലം ചെയര്മാന് ഡോ. ജി. ശങ്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. പ്രിയദര്ശന്, എന്‍.ആര്.എല്‍.സി മുന്‍ ഡയറക്ടര്‍ ഡോ. എം. വേലായുധന് നായര്‍, ഡോ. എം.ജി. ശശിഭൂഷൺ, നഗരസഭ കൗണ്‍സിലര്‍ താര സുരേഷ്, എ.ബി. ശിവൻ, ദർശന പഴവൂർ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

