കല്ലുംതാഴത്ത് മേൽപാലനിർമാണം നീളാൻ സാധ്യത
text_fieldsകല്ലുംതാഴത്തെ റോഡ് സംബന്ധിച്ച് കലക്ടറുടെ ചേംബറിൽ ചേർന്ന എം.എൽ.എയും എം.പിയും പങ്കെടുത്തയോഗം
കൊട്ടിയം: കല്ലുംതാഴത്ത് പുതുതായി നിർമിക്കുന്ന രണ്ട് റെയിൽവേ മേൽപ്പാല നിർമാണങ്ങൾ അനന്തമായി നീളാൻ സാധ്യത. സർവിസ് റോഡ് തുറന്നുകൊടുക്കണമെങ്കിൽ ഇവിടെ രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കേണ്ടതുണ്ട്.
ഇതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരും. അതിനുള്ള അറിയിപ്പ് വന്നെങ്കിലും സ്ഥലം ഏറ്റെടുത്ത് ഉടമകൾക്ക് പണം കൈമാറി സ്ഥലം റെയിൽവേക്ക് വിട്ടുകൊടുത്തെങ്കിൽ മാത്രമേ മേൽപ്പാല നിർമാണങ്ങൾ നടക്കുകയുള്ളൂ. മേൽപ്പാല നിർമാണങ്ങൾ നടക്കാത്ത പേരിൽ ഉയരപ്പാതയുടെ ഇരുവശവും ഉള്ള സർവിസ് റോഡുകൾ റെയിൽവേ ലൈൻ അടുത്ത് വന്ന് നിൽക്കുകയാണ്.
മേൽപ്പാലം നിർമിച്ചെങ്കിൽ മാത്രമേ സർവിസ് റോഡ് വഴി കല്ലുംതാഴം ജങ്ഷനിൽ എത്താൻ കഴിയുകയുള്ളൂ. കല്ലുംതാഴം ജങ്ഷനിൽനിന്നും തിരിച്ച് അയത്തിലേക്ക് പോകണമെങ്കിലുംമേൽപ്പാല നിർമാണം പൂർത്തിയാക്കണം.ഇവിടെ മേൽപ്പാലങ്ങൾ നിർമിക്കുമെന്ന്അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലുംനിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളാനാണ് സാധ്യത. കല്ലുംതാഴം ജങ്ഷനിലെ ഉയരപ്പാത റോഡ് ഒരുമാസത്തിനകം തുറന്നു കൊടുക്കും എന്ന് പറഞ്ഞ് അധികൃതർ അടച്ചിട്ടെങ്കിലും മാസങ്ങൾ പലതു കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.
മന്ത്രിമാരും കലക്ടറും സന്ദർശനം നടത്തി ജൂലൈ അവസാനത്തോടെ ഉയരപ്പാത തുറന്നുകൊടുക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉയരപ്പാത തുറന്നാലും കല്ലുംതാഴത്ത് പോകണമെങ്കിൽ പുളിയത്തുമുക്ക് -കല്ലുംതാഴം പെട്രോൾ പമ്പ് റോഡ് വഴിമാത്രമേ പോകാൻ കഴിയുകയുള്ളൂ. ഇടുങ്ങിയ ഈ റോഡിൽ അപകടങ്ങളും പതിവായി മാറിയിട്ടുണ്ട്. അടുത്തിടെ മാതാവുമായി സ്കൂട്ടറിൽ വരുകയായിരുന്ന ഒരു ഒമ്പതാം ക്ലാസുകാരൻ പാൽക്കുളങ്ങരക്കും ലെവൽ ക്രോസിനും ഇടയിൽ വെച്ച് ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്മരണമടഞ്ഞിരുന്നു. ഈ സംഭവം ഉണ്ടായപ്പോഴും കല്ലുംതാഴത്തേക്കുള്ള റോഡ് ഉടൻ തുറന്നു കൊടുക്കും എന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഉയരപ്പാതയിൽ റെയിൽവേ ലൈനിന് മുകളിൽആർച്ച് പാലം പൂർത്തിയാക്കിയിരുന്നു.
റോഡ് നിർമാണത്തോടൊപ്പം സർവിസ് റോഡിലെരണ്ട് മേൽപ്പാലങ്ങളുടെ നിർമാണവും നടത്തിയിരുന്നെങ്കിൽ നാട്ടുകാർക്ക് ഇത്രയും ദുരിതം ഉണ്ടാകില്ലെന്നാണ് പറയുന്നത്.
കല്ലുംതാഴത്ത് ദേശീയപാതക്കായി തയാറാക്കിയ പ്ലാനിലെ അപാകതയാണ് വീണ്ടും ഉയരപ്പാതക്കായിപണം കണ്ടെത്തേണ്ടി വരുന്നതിന് കാരണമാക്കിയത്. രണ്ടുമേൽ പാലങ്ങൾ നിർമിക്കണമെങ്കിൽ പുതിയ ടെൻഡർ വിളിച്ച് നിർമാണ കരാർ നൽകേണ്ടിവരും. അതിന് കാലതാമസം ഉണ്ടായാൽ കല്ലുംതാഴം ജംഗ്ഷനിൽ പോകേണ്ട യാത്രക്കാരുടെ ദുരിതത്തിന് യാതൊരു അറുതിയും ഉണ്ടാകില്ല. സർവിസ് റോഡിൽ മേൽപ്പാലങ്ങൾ നിർമിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും അത് എന്ന് പൂർത്തിയാകും എന്ന് ആർക്കും ഒരു നിശ്ചയവുമില്ല. മേൽപ്പാലങ്ങളുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

