കൊട്ടിയത്ത് മേൽപാലം തുറന്നു; ഉയരത്തിൽപാഞ്ഞ് കെ.എസ്.ആർ.ടി.സി ബസുകൾ; വലഞ്ഞ് യാത്രക്കാർ
text_fieldsസർവിസ് റോഡിൽ കയറാതെ ഉയരപ്പാതയിലൂടെ പോകുന്ന കൊട്ടിയം ജങ്ഷനിൽ സ്റ്റോപ്പുള്ള കെ.എസ്.ആർ.ടി.സി
സൂപ്പർ ഫാസ്റ്റ്
കൊട്ടിയം: കൊട്ടിയത്തെ കൈവിട്ട് കെ.എസ്.ആർ.ടി.സി ബസുകൾ ‘ഉയരത്തിൽ പായുന്നു’. കൊട്ടിയം ജങ്ഷനിലൂടെ കടന്നുപോകുന്ന ദേശീയപാത മേൽപാലം കഴിഞ്ഞദിവസം രാത്രി ഗതാഗതത്തിന് തുറന്നുനൽകിയതോടെയാണ് കൊട്ടിയത്തെയും യാത്രക്കാരെയും മറന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ‘മേൽപാലം സർവിസ്’ നടത്തി കുതിച്ചുപായുന്നത്.
ഇതോടെ ബസ് കാത്തുനിൽക്കുന്ന ആയിരക്കണക്കിന് യാത്രക്കാർ വലയുന്ന സ്ഥിതിയാണ്. ഒരു വശത്ത് തിരുവനന്തപുരത്തേക്കും മറുവശത്ത് കൊല്ലം നഗരത്തിലേക്കും ആലപ്പുഴ മുതൽ മറ്റ് ജില്ലകളിലേക്കും പോകേണ്ട ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്നത് കൊട്ടിയം ജങ്ഷനെയാണ്.
കുണ്ടറയിൽനിന്നും മയ്യനാട്ടുനിന്നുള്ളവരും ഇവിടെയെത്തിയാണ് ദേശീയപാതയിലെ യാത്രക്ക് ബസിൽ കയറുന്നത്. പുലരുംമുമ്പ് തന്നെ കെ.എസ്.ആർ.ടി.സി ബസ് പ്രതീക്ഷിച്ചുനിൽക്കുന്ന യാത്രക്കാർ എത്തിച്ചേരുന്ന ജങ്ഷൻ കൂടിയാണ് കൊട്ടിയം. പാതിരാത്രിയിലും ഇവിടെ കെ.എസ്.ആർ.സി ബസിനെ വിശ്വസിച്ച് യാത്രക്കാരുണ്ടാകും.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളെല്ലാം നിർബന്ധമായും നിർത്തേണ്ട സ്റ്റോപ്പാണ് കൊട്ടിയം. കൊല്ലം നഗരത്തിൽ ബസുകൾ വഴിമാറ്റി വിട്ടാൽപോലും കൊട്ടിയം വന്ന് കയറുന്ന രീതിയിലാണ് ക്രമീകരിക്കാറുള്ളതുപോലും. രണ്ട് ദിവസം മുമ്പ് വരെ കൊട്ടിയം ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൃത്യമായി സർവിസ് നടത്തിയിരുന്നതാണ്. എന്നാൽ, മേൽപാലം തുറന്നതോടെ ബസുകൾ പലതും കൊട്ടിയം ജങ്ഷനിൽ പ്രവേശിക്കാതെ ഒരു കിലോമീറ്ററിനപ്പുറത്തുനിന്ന് അനധികൃതമായി മേൽപാലത്തിന് മുകളിലൂടെ പോകുകയാണ്.
മേവറം കഴിഞ്ഞ് പ്രധാന ദേശീയപാതയിൽ കയറുന്ന ബസുകൾ, ഉമയനല്ലൂർ മേൽപാലം വഴിയാണ് ഏതാനും മാസങ്ങളായി സർവിസ് നടത്തുന്നത്. ഓർഡിനറി ബസുകൾ മാത്രമാണ് ഉമയനല്ലൂരിൽ സർവിസ് റോഡ് വഴി വന്ന് ജങ്ഷനിൽ നിർത്തുന്നത്. ഇവിടെ സ്റ്റോപ്പുള്ള ഫാസ്റ്റ് പാസഞ്ചർ പോലും മേൽപാലം വഴി മാത്രം പോയി യാത്രക്കാരെ വലക്കുകയാണ്. ഇതിനൊപ്പമാണ് കൊട്ടിയത്തെയും അവഗണിക്കുന്ന ഗുരുതര സ്ഥിതി. ഉമയനല്ലൂർ കഴിഞ്ഞ് പട്ടരുമുക്കിൽ ആരംഭിക്കുന്ന കൊട്ടിയം മേൽപാലം ജങ്ഷനിലേക്കെത്താൻ ഒരു കിലോമീറ്ററോളമാണുള്ളത്. തുടർന്നും ഒരു കിലോമീറ്ററോളം പോയി സിതാര ജങ്ഷന് സമീപമാണ് മേൽപാലം അവസാനിക്കുന്നത്. അതായത് കൊട്ടിയം ജങ്ഷനിൽ ഇറങ്ങാനുള്ളവർ ഒരു കിലോമീറ്റർ മുമ്പോ ശേഷമോ മാത്രമേ ഇറങ്ങാനും സാധിക്കൂ എന്ന ദുരവസ്ഥയാണ്.
കെ.എസ്.ആർ.ടി.സിക്കുകൂടി നഷ്ടം വരുത്തിവെക്കുന്ന ഈ പാച്ചിൽ അവസാനിപ്പിച്ച് കൊട്ടിയത്ത് നിന്നുള്ള യാത്രക്കാരെ വലക്കാതെ കഴിഞ്ഞ ദിവസംവരെ തുടർന്നുവന്ന രീതിയിൽ സർവിസ് നടത്തണമെന്ന ആവശ്യമാണുയരുന്നത്. വിഷയത്തിൽ അടിയന്തര പരിഹാരം നടത്തണമെന്ന ആവശ്യവുമായി റൈസിങ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റോസാറിയോ, സെക്രട്ടറി രാജേഷ് ആധാരം എന്നിവർ മന്ത്രി ഗണേഷ് കുമാർ, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്ക് നേരിട്ട് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

