ഇനി പ്രതീക്ഷയുടെ തീരത്ത്; ചാകര പ്രതീക്ഷിച്ച് മത്സ്യത്തൊഴിലാളികൾ
text_fieldsവെള്ളിയാഴ്ച അർധരാത്രി ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി കൊല്ലം ശക്തികുളങ്ങരയിൽ ബോട്ടുകളിൽ വല ശരിയാക്കുന്ന മത്സ്യത്തൊഴിലാളികൾ (ഫോട്ടോ - സി. സുരേഷ് കുമാർ)
കൊല്ലം: ട്രോളിങ് നിരോധനത്തിന്റെ വറുതിക്കാലം കഴിഞ്ഞ് യന്ത്രവത്കൃത ബോട്ടുകൾ ചാകരതേടി വെള്ളിയാഴ്ച അർധരാത്രി മുതൽ വീണ്ടും ആഴക്കടലിലേക്ക്. നീണ്ടകര പാലത്തിൽ ബന്ധിച്ച ചങ്ങല ഫിഷറീസ് അധികൃതർ തുറക്കുന്നതോടെ ബോട്ടുകൾ കടലിലേക്ക് യാത്ര തിരിക്കും. ജൂൺ ഒമ്പതിന് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ നാടുകളിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ മടങ്ങിയെത്തി.
ബോട്ടുകൾ അറ്റകുറ്റപണികൾ നടത്തിയും വൃത്തിയാക്കിയും വലയൊരുക്കിയും തയാറെടുപ്പുകൾ പൂർണരീതിയിൽ അവസാന മണിക്കൂറുകളിൽ സജീവമായി. വലിയ ബോട്ടുകൾ ഒരാഴ്ച വരെ കാലയളവിലേക്കാണ് ആഴക്കടലിലേക്ക് പോകുന്നത്. 28ന് പമ്പുകൾ തുറന്നതോടെ ഇന്ധനം നിറക്കുന്നതിനുള്ള വഴിയൊരുങ്ങി. പിന്നാലെ ഐസ് ബ്ലോക്കുകളും വലകളും ബോട്ടിൽ നിറച്ചു. കടലിൽ ചെലവഴിക്കുന്ന ദിവസം കണക്കാക്കി 200 മുതൽ 400 ഐസ് ബ്ലോക്കുകൾ വരെ ബോട്ടുകളിൽ നിറച്ചത്.
ഭക്ഷണമൊരുക്കുന്നതിനുള്ള സാധനങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന സമയത്ത് കടലിൽ പോയ പരമ്പരാഗത വള്ളങ്ങൾക്ക് ചാകര ഉൾപ്പെടെ ലഭിച്ചിരുന്നു. ഈ ‘കോള്’ തങ്ങളുടെ വലയിലും കുടുങ്ങും എന്ന പ്രത്യാശയിലാണ് മത്സ്യബന്ധന ബോട്ട് ഉടമകളും തൊഴിലാളികളും. കഴിഞ്ഞ തവണയൊന്നും ആദ്യദിനങ്ങൾ നിരാശപ്പെടുത്തിയിരുന്നില്ല. സമാനനിലയിൽ ഇതുവരെയുള്ള വറുതിയെല്ലാം മാറ്റുന്ന തരത്തിൽ മത്സ്യം ലഭിക്കുമെന്നാണ് കരുതുന്നത്. കള്ളകടൽ പ്രതിഭാസവും മഴ മുന്നറിയിപ്പും മത്സ്യബന്ധന മേഖലക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം തങ്കശ്ശേരി പുലിമുട്ടിനടുത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിനിടെയാണ് ട്രോളിങ് കാലവും കടന്നുപോകുന്നത്.
ശക്തികുളങ്ങരയിലെ പാതിര കച്ചവടത്തിനെതിരെ പ്രതിഷേധം
കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജീവിതചര്യകളും ആരോഗ്യവും താറുമാറാക്കി നടക്കുന്ന പാതിര മത്സ്യകച്ചവടത്തിനെതിരെ പ്രതിഷേധം. മുമ്പ് പുലർച്ചെ അഞ്ചിന് മാത്രം ആരംഭിച്ച കച്ചവടം ഇപ്പോൾ അർധരാത്രി പിന്നിടുമ്പോഴും രണ്ടിനും മൂന്നിനും ഒക്കെ പലസമയങ്ങളിലായാണ് നടക്കുന്നത്. ഇത് കാരണം പ്രായംചെന്ന പുരുഷന്മാരും വനിതകളും ഉൾപ്പെടെ കച്ചവടക്കാരും മറ്റും ഉറക്കം കളഞ്ഞ് ഹാർബറിൽ എത്തേണ്ട ഗതികേടാണ്.
പലപ്പോഴും ഇതിനെതിരെ പ്രതിഷേധം ഉയരുമ്പോൾ അഞ്ചിന് കച്ചവടം ആരംഭിക്കുകയും പിന്നീട് വീണ്ടും സമയം തെറ്റിച്ചുള്ള കച്ചവടം നടത്തുകയുമാണ് തുടർന്നുവരുന്ന പതിവ്. ബോട്ടുകാർക്ക് തോന്നിയ സമയത്ത് ഇത്തരത്തിൽ വിൽപന നടക്കുമ്പോൾ വലയുന്നത് മുഴുവൻ മത്സ്യം വാങ്ങാൻ വരുന്നവരാണ്. വൈകിയെത്തിയാൽ വാങ്ങാൻ മത്സ്യമില്ലാത്ത അവസ്ഥയാകും. രാത്രിയിൽ ദൂരെസ്ഥലത്ത്നിന്ന് വരാൻ വൻതുക മുടക്കി വാഹനം പിടിക്കേണ്ട സ്ഥിതിയുമുണ്ട്. ഉറക്കമില്ലാത്ത ജോലി കാരണം ശക്തികുളങ്ങര കേന്ദ്രീകരിച്ച് തൊഴിലെടുത്തുവന്ന ചെറുപ്പക്കാർ വരെ മരണത്തിന് കീഴടങ്ങുന്ന സംഭവങ്ങളും വാഹനാപകടങ്ങൾ വർധിക്കുന്നതും ആശങ്കയായുണ്ട്. ലഹരിവ്യാപാരവും ഉപയോഗവും ഉൾപ്പെടെ ഹാർബറിനുള്ളിൽ രാത്രികച്ചവടത്തിന്റെ മറവിൽ വ്യാപകമാണെന്ന പരാതിയുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവങ്ങളുമുണ്ട്. നീണ്ടകര പോലുള്ള ഹാർബറുകളിൽ രാവിലെ ആറിന് കച്ചവടം തുടങ്ങുമ്പോഴാണ് ശക്തികുളങ്ങരയിൽ രാവുപകലെന്ന പോലെ കച്ചവടം നടക്കുന്നത്.
കലക്ടറുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ വിഷയം ചർച്ചയായി. ലേലതൊഴിലാളികളും സീഫുഡ് ഏജന്റുമാരും മത്സ്യതൊഴിലാളി യൂനിയൻ സി.ഐ.ടി.യു, മത്സ്യതൊഴിലാളി കോൺഗ്രസ് നേതാക്കളും രാത്രികാല കച്ചവടത്തിനെതിരെ ശക്തമായ നിലപാടെടുത്തു.
ബോട്ടുടമകളുടെ സംഘടന നേതാക്കൾ കച്ചവടം ആരംഭിക്കുന്നത് രാവിലെ ആക്കുന്നതിനെ എതിർത്തു. ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരാൻ കലക്ടർ നിർദേശം നൽകി. വെള്ളിയാഴ്ച രാവിലെ കമ്മിറ്റി യോഗം ചേരും. കച്ചവടം ആരംഭിക്കുന്നത് രാവിലെ അഞ്ചിലേക്ക് മാറ്റിയില്ലെങ്കിൽ ഹാർബർ ഉപരോധിക്കുന്നത് ഉൾപ്പെടെ സമരമാർഗങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് തൊഴിലാളി സംഘടനകൾ നൽകുന്നത്. ഈ രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അനുബന്ധ തൊഴിലാളികളും കൂട്ടിച്ചേർക്കുന്നത്.
രാവിലെ ആറു മുതൽ നടത്തേണ്ടുന്ന കച്ചവടം രണ്ടിന് തുടങ്ങുന്നതു കാരണം ഷുഗറും പ്രഷറും ഉള്ള ആളുകൾ സമയത്തിന് ഭക്ഷണം കഴിക്കാതെയും ഉറക്കം ഇല്ലാതെയും നിത്യരോഗിയായി മാറുന്നു. നേരത്തെയുള്ള കച്ചവടം അനുവദനീയമല്ല. ചില ഭാഗങ്ങളിൽ നിന്നും ഉള്ള പ്രേരണയുടെ ഭാഗമായാണ് ഈ അസമയത്ത് നടക്കുന്ന കച്ചവടം. ഇതുമൂലം അനേകം ജനങ്ങൾക്ക് തൊഴിൽ ചെയ്യാൻ വരാൻ പറ്റാത്ത സ്ഥിതിയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും.
-എസ്.എഫ്. യേശുദാസൻ ജില്ല പ്രസിഡന്റ്, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

