ശാസ്താംകോട്ട പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് 27 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയിൽ പൊലീസ് കേസെടുത്തു
text_fieldsഎബിൻ കെ. ഷിബു
ശാസ്താംകോട്ട: ശാസ്താംകോട്ട പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് ലക്ഷങ്ങളുടെ തിരിമറി നടത്തിയതായി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ അറസ്റ്റ്. പ്രോജക്ട് അസിസ്റ്റൻറും ഡി.വൈ.എഫ്.ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ കെ. ഷിബുവാണ് (32) അറസ്റ്റിലായത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത ശാസ്താംകോട്ട പൊലീസ് പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. ഈ തുക എബിന്റെ മാതാവിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
2017ലാണ് എബിൻ പഞ്ചായത്തിൽ താൽക്കാലിക തസ്തികയിൽ നിയമിതനായത്. ഇ-ഗ്രാം പോർട്ടൽ വഴിയാണ് തട്ടിപ്പ് നടത്തിയത്. പ്രോജക്ട് അസിസ്റ്റൻറിന്റെ ജോലി ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ജിയോ ടാഗിങ് അടക്കം ചെയ്യുകയുമാണ്. എന്നാൽ എബിനെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയത് എൽ.ഡി.എഫ് ഭരണസമിതിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എബിൻ നടത്തിയ തട്ടിപ്പിനെക്കുറിച്ച് മുൻ പഞ്ചായത്ത് ഭരണസമിതിക്കും നിലവിലെ ഭരണസമിതിക്കും സെക്രട്ടറിക്കും ഉൾപ്പെടെ വ്യക്തമായി അറിയാമായിരുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

