പെരിങ്ങാടി-ഒളവിലം റോഡിൽ കാൽനടയും ദുഷ്കരം
text_fieldsവാഹനങ്ങൾ കടന്നുപോകുമ്പോൾ കയറിനിൽക്കാൻ ഫുട്പാത്ത് സൗകര്യമില്ലാതെ പെരിങ്ങാടി പോസ്റ്റ് ഓഫിസ്-കല്ലിലാണ്ടി ജുമാമസ്ജിദ് റോഡ്
പെരിങ്ങാടി: വികസനത്തിന്റെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയാക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. പെരിങ്ങാടി പോസ്റ്റ് ഓഫിസ് മുതൽ കല്ലിലാണ്ടി ജുമാമസ്ജിദ് വഴിയുള്ള ഒളവിലം-പള്ളിക്കുനി പി.ഡബ്ല്യൂ.ഡി റോഡിന്റെ ശോച്യാവസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് സുരക്ഷിതമായി മാറിനിൽക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. വീടുകളിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാൻ പലർക്കും കഴിയുന്നില്ല.
രണ്ടു വർഷം മുമ്പ് ജൽ ജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് പൊളിച്ച് കുഴിയെടുത്തിരുന്നു. ഇതിനിടെ കോൺക്രീറ്റ് ചെയ്യുന്നതിനായി മൂന്നാഴ്ച മുമ്പ് വീണ്ടും കുഴിയെടുത്തതോടെ റോഡിന്റെ സ്ഥിതി കൂടുതൽ അപകടകരമായി. കുഴികളിൽ വെള്ളവും ചളിയും നിറഞ്ഞതോടെ മഴക്കാലത്ത് യാത്ര കൂടുതൽ ദുരിതത്തിലായി.
മഴയില്ലാത്തിനാൽ ഇപ്പോൾ വെള്ളം വറ്റിയിട്ടുണ്ടെങ്കിലും അപകടാവസ്ഥക്ക് മാറ്റമില്ല. വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരേസമയം കടന്നുപോകാൻ കഴിയാത്തതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

