കെ.എസ്.ആർ.ടി.സിയുടെ ശ്രദ്ധക്ക്.. യാത്രക്കാർ കാത്തുനിൽക്കുന്നു...
text_fieldsകെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യം വിളമ്പാൻ ബെവ്കോ ഒൗട്ട്ലെറ്റ് തുറക്കുന്നു എന്ന പ്രചാരണവും കോർപറേഷെൻറ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഒൗട്ട്ലെറ്റുകൾ അനുവദിക്കാനുള്ള നീക്കവും വിവാദത്തിന് വഴിതുറന്നിരിക്കുന്നു. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവും മൂലം പല ഡിപ്പോകളുടെയും പ്രവർത്തനം റിവേഴ്സ് ഗിയറിലാണ്. ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ അവസ്ഥയെക്കുറിച്ച് ഒരു അന്വേഷണം.
പരാധീനതകളിൽ നിരങ്ങി കുമളി
കുമളി: സബ് ഡിപ്പോ തുടങ്ങി വർഷം 17 തികയുമ്പോഴും പരാധീനതകൾ നിറഞ്ഞ കാഴ്ചയാണ് കുമളിയിൽ. കുമളിയിൽനിന്ന് 23 കിലോമീറ്റർ മാത്രം അകലെ തമിഴ്നാട്ടിലെ കമ്പത്തേക്ക് ആരംഭിച്ച മൂന്ന് സർവിസുകൾ മാത്രമാണ് ഇവിടുത്തെ അന്തർ സംസ്ഥാന സർവിസ്. ദിവസം ശരാശരി 10 ലക്ഷം വരെ വരുമാനം ഉണ്ടായിരുന്നത് കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പകുതിയായി. ആവശ്യത്തിന് ജീവനക്കാരോ സ്പെയർപാർട്സോ ഇല്ല. സ്വകാര്യ ബസുകൾ വൻ ലാഭം കൊയ്യുന്ന ബംഗളൂരു, ചെന്നൈ ഉൾപ്പെടെ അന്തർ സംസ്ഥാന സർവിസുകൾ കെ.എസ്.ആർ.ടി.സിക്ക് ഇന്നും താൽപര്യമില്ലാത്ത കാര്യമായി നിലനിൽക്കുന്നു.
തേക്കടിയിൽനിന്ന് മൂന്നാർ, കൊടൈക്കനാൽ, ഊട്ടി, കോവളം, വർക്കല എന്നിങ്ങനെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി സർവിസുകൾ തുടങ്ങിയാൽ ലാഭം മാത്രമല്ല, തേക്കടി ഉൾപ്പെടുന്ന മേഖലയുടെ വളർച്ചക്കും വഴിയൊരുക്കും. കോടികൾ വിലമതിക്കുന്ന ഭൂമിയിൽ ജനപങ്കാളിത്തത്തോടെ നിർമിച്ച സബ് ഡിപ്പോയിൽനിന്ന് നാട്ടുകാർക്ക് ഉപകാരപ്രദമായ സർവിസുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. കെ എസ്ആർ.ടി.സിക്കുപകരം ഈ ഭൂമി ഗ്രാമപഞ്ചായത്ത് മറ്റ് വികസന പരിപാടിക്ക് വിനിയോഗിച്ചിരുന്നെങ്കിൽ കുമളിയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു.
ബംഗളൂരു, ചെന്നൈ, വേളാങ്കണ്ണി, മധുര എന്നിങ്ങനെ അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കുകയും യാത്രാ സൗകര്യം പതിന്മടങ്ങ് വർധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുമളിയിൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്ക് പഞ്ചായത്തും നാട്ടുകാരും മുൻകൈ എടുത്തത്. ഒപ്പം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതൽ ഷട്ടിൽ സർവിസ്, ശബരിമല തീർഥാടന കാലത്ത് മെച്ചപ്പെട്ട സൗകര്യം ഇതെല്ലാം പ്രതീക്ഷയായിരുന്നു.
കാത്തിരിപ്പിന് എട്ടുവർഷം; തുറക്കാതെ തൊടുപുഴ ഡിപ്പോ
തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പണി തുടങ്ങിയിട്ട് വർഷം എട്ടുകഴിഞ്ഞു. ഉദ്ഘാടനം മാത്രം നടക്കുന്നില്ല. പലതവണ തീയതി പ്രഖ്യാപിച്ചെങ്കിലും പണി പൂർത്തിയാകാെത വന്നതോടെ നീണ്ടു. ഒക്ടോബർ രണ്ടാണ് ഇപ്പോൾ പറഞ്ഞ സമയം. കണ്ടറിയണം ആ ദിവസം ഡിപ്പോ തുറന്നു നൽകുമോയെന്ന്.
2013 ജനുവരിയിലാണ് തൊടുപുഴയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്സിെൻറ നിർമാണം തൊടുപുഴ മൂപ്പിൽകടവ് പാലത്തിന് സമീപം ആരംഭിച്ചത്. ആദ്യം പന്ത്രണ്ടര കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. പല കാരണങ്ങളാൽ ഇടക്ക് നിർമാണം മുടങ്ങി. പിന്നീട് ഡിപ്പോ തുറക്കൽ നീണ്ടു.
നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് എട്ടു വർഷമായി ഡിപ്പോ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന യാത്രക്കാരും ഡിപ്പോയിലെ ജീവനക്കാരുമടക്കം ഏറെ ദുരിതത്തിലാണ്. യാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ കയറി നിൽക്കാൻ സൗകര്യമില്ല. മാത്രമല്ല ജീവനക്കാർക്ക് ഒരു വിശ്രമമുറിപോലും ഇല്ല. കെട്ടിടവും അപകടാവസ്ഥയിലാണ്. നിര്‍മാണം അവസാന ഘട്ടം വരെ പൂർത്തിയാക്കിയെങ്കിലും വർഷങ്ങളായി തുറന്നുനൽകാതെ കിടന്നതിനാൽ പുതിയ സ്റ്റാൻഡിൽ ചോർച്ചയടക്കം ഉണ്ടായിട്ടുണ്ട്. അവശേഷിക്കുന്ന നിർമാണം പൂർത്തിയാക്കി ഒക്ടോബർ രണ്ടിന് പുതിയ കെ.എസ്.ആർ.ടി സി ഡിപ്പോ തുറക്കാനാണ് ഗതാഗതമന്ത്രി ആൻറണി രാജുവിെൻറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അടുത്തിടെ തീരുമാനമെടുത്തത്.
ജോലികളുടെ പൂർത്തീകരണത്തിന് രണ്ടു കോടി അടിയന്തരമായി അനുവദിക്കുന്നുണ്ട്. ഫ്ലോറിങ്, ഫയർ ആൻഡ് സേഫ്റ്റി, യാത്രക്കാർക്കുള്ള സൗകര്യം, ഓഫിസ് സജ്ജീകരിക്കൽ, പെയിൻറിങ് അടക്കം ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ജോലികൾ നടക്കുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഇതിന് മുമ്പ് പലതവണ ഡിപ്പോ തുറക്കുമെന്നറിയിച്ചെങ്കിലും ഓരോ കാരണങ്ങളാൽ മുടങ്ങി. ഇതും നീളുമോ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
ഇല്ലായ്മയിൽ വലഞ്ഞ് മൂന്നാർ
മൂന്നാർ: പഴമയുടെ പ്രൗഢിയും വരുമാനത്തിെൻറ തലയെടുപ്പുമുള്ള മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോ പരാധീനതകളിൽ വലയുന്നു. അഞ്ചര ഏക്കറോളം ഭൂമി സ്വന്തമായുണ്ടായിട്ടും അസൗകര്യങ്ങളാണ് ഡിപ്പോയെ പിന്നോട്ടടിക്കുന്നത്. വിദേശീയർ അടക്കം വിനോദസഞ്ചാരികളെത്തുന്ന മൂന്നാർ ഡിപ്പോയുടെ പരിമിതികൾ ടൂറിസം മേഖലക്കും തിരിച്ചടിയാണ്. വിശാലമായ ഭൂമിയുണ്ടെങ്കിലും അടിസ്ഥാന സൗകര്യവികസനം അകലെയായതാണ് പ്രധാന വെല്ലുവിളി. ബസ് കാത്തിരിക്കാൻ നാമമാത്രമായ സൗകര്യമാണ് ഇവിടെ ഒരുക്കിയത്. മൂന്നാറിലെ കാലാവസ്ഥക്ക് അനുസരിച്ച് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചാൽ മാത്രമേ യാത്രക്കാർക്ക് പ്രയോജനമുള്ളൂ. കനത്ത കാറ്റും മൂടൽമഞ്ഞിനുമൊപ്പം മഴയും പതിവായതിനാൽ ചില്ലിട്ട അടച്ചുറപ്പാണ് ഇവിടെ വേണ്ടത്. എന്നാൽ, ഇതുവരെ അധികൃതർ ഇത് പരിഗണിച്ചിട്ടില്ല.
ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഡിപ്പോയിൽ എത്തുന്നവർക്ക് മികച്ച നിലവാരത്തിലുള്ള കംഫർട്ട് സ്റ്റേഷൻ പോലും ആവശ്യത്തിന് നിർമിച്ചിട്ടില്ല. ഈ പരിമിതികൾക്കിടയിലും കോവിഡ് കാലത്തിന് മുമ്പ് ഏറ്റവും കൂടുതൽ പ്രതിദിന വരുമാനം നേടിയ ഡിപ്പോയാണ് മൂന്നാർ. ഒരു ദിവസം 29 ഷെഡ്യൂൾവരെ ഇവിടെ നിന്ന് ഓപറേറ്റ് ചെയ്തിട്ടുണ്ട്. ദിനേന ആറരലക്ഷം രൂപവരെ വരുമാനവും നേടിയിട്ടുണ്ട്. ശരാശരി നാലു ലക്ഷം രൂപ വരുമാനമുള്ള ലാഭകരമായ ഡിപ്പോയാണിത്. 19 ഷെഡ്യൂളുകളാണ് ഇപ്പോഴുള്ളത്. എന്നിട്ടും ശരാശരി രണ്ട് ലക്ഷം രൂപ വരുമാനം ഉണ്ട്. ഇത്രയും വരുമാനവും ജീവനക്കാരുടെ സഹകരണവും ഉണ്ടായിട്ടും അടിസ്ഥാന സൗകര്യ വികസനം വൈകുകയാണ്.
നെടുങ്കണ്ടം സെൻറർ ശൈശവാവസ്ഥയിൽ
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ കെ.എസ്.ആർ.ടി.സി ഓപേററ്റിങ് സെൻറർ അഞ്ചു വർഷം കഴിഞ്ഞിട്ടും ശൈശവാവസ്ഥയിൽ തന്നെ. 2016ലാണ് സെൻറർ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് സ്റ്റേഡിയം കോംപ്ലക്സില്‍ മുറികള്‍ വിട്ടുനല്‍കുകയും പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കുകയും ബി.എഡ് കോളജിന് സമീപത്തെ മിനി ബസ് സ്റ്റാൻഡിൽ വർക്ഷോപ്പിനായുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഘട്ടം ഘട്ടമായി ഡിപ്പോയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നാലുവര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടിയില്ല. മാത്രമല്ല ഇതിനോടകം രണ്ടുതവണ അടച്ചുപൂട്ടല്‍ ശ്രമം നടന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് 21 സര്‍വിസുകള്‍ ഉണ്ടായിരുന്നു.
സമീപ കാലത്ത്് അഞ്ച് ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റി. 27 കണ്ടക്ടര്‍മാരും 28 ഡ്രൈവര്‍മാരും ഉണ്ട്. അധികമായി 20 കണ്ടക്ടര്‍മാരും 20 ഡ്രൈവര്‍മാരും കൂടി വേണം.
കട്ടപ്പന ഡിപ്പോ കട്ടപ്പുറത്താക്കല്ലേ...
കട്ടപ്പന: ജീവനക്കാരുടെ കുറവാണ് കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയെ കട്ടപ്പറത്താക്കുന്നത്. ഡിപ്പോയിൽ 37 ഡ്രൈവർമാരുടെയും 23 കണ്ടക്ടർമാരുടെയും 10 മെക്കാനിക്കുകളുടെയും കുറവുണ്ട്. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് 36 സർവിസുകൾ ഓപറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 27 എണ്ണം മാത്രമാണ്. ജീവനക്കാരുടെ കുറവുമൂലം കൂടുതൽ സർവിസുകൾ നടത്താൻ കഴിയുന്നില്ല. കട്ടപ്പന കെ. എസ്.ആർ.ടി.സി സബ് ഡിപ്പോ ജില്ല വർക്ഷോപ്പായി ഉയർത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി അഞ്ചു കോടിയാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ പ്രളയകാലത്ത് സബ് ഡിപ്പോ തകർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിെവച്ചിരുന്നു. പിന്നീട് ഒരു കോടിയുടെ നവീകരണം നടത്തിയാണ് ഡിപ്പോ പ്രവർത്തന ക്ഷമമാക്കിയത്. തമിഴ്നാടിെൻറ അതിർത്തിയായ കുമളിയും കർണാടക അതിർത്തിയായ പെർളയെയും ബന്ധിപ്പിച്ച് കുമളി - കട്ടപ്പന - പെർള സർവിസും, കട്ടപ്പന - മാനന്തവാടി, നെടുങ്കണ്ടം - ചെറുപുഴ - കട്ടപ്പന - തിരുവനന്തപുരം, നെടുങ്കണ്ടം - കട്ടപ്പന - അനക്കാംപൊയിൽ തുടങ്ങി നിരവധി ദീർഘദൂര സർവിസുകളും തുടങ്ങി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന പല സർവിസുകളും കട്ടപ്പന ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നുണ്ട്. സബ് സ്റ്റേഷൻ പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ കൂടുതൽ സർവിസുകൾ ഇനിയും ഓപറേറ്റ് ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് പറഞ്ഞു.
മൂലമറ്റത്ത് ബസ് കയറാൻ അഭ്യാസം പഠിക്കണം
മൂലമറ്റം: മൂലമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ടാറിങ് പൊളിഞ്ഞുകിടക്കുന്നത് ഇവിടെ എത്തുന്ന യാത്രക്കാർക്കും ബസുകൾക്കും ദുരിതമാകുകയാണ്. സ്റ്റാൻഡിെല ടാറിഞ്ഞ് പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായിട്ട് വർഷങ്ങളായി. ഗ്രാമീണ മേഖലകളിലേക്കും ഹൈറേഞ്ചിലേക്കുമുള്ള ബസ് സർവിസ് മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മൂലമറ്റം സ്റ്റാൻഡിൽ വലിയ കുഴി തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ഇതിൽ ചാടി ബസിന് തകരാർ സംഭവിക്കുന്നത് പതിവാണ്. ബസിെൻറ പ്ലേറ്റ് പോലും ഒടിഞ്ഞിട്ടുണ്ട്. ആടിയുലഞ്ഞാണ് ഇതുവഴി ബസുകൾ കടന്നുപോകുന്നത്.
റേഡിയേറ്റർ തകരാറിലായ ഒരു കെ.എസ്.ആർ.ടിസി ബസ് മാർച്ച് മാസത്തിൽ കട്ടപ്പുറത്ത് കയറ്റിയതാണ്. ഇതുവരെ നന്നാക്കി ഇറക്കാർ സാധിച്ചിട്ടില്ല. റേഡിയേറ്റർ തകരാർ പരിഹരിക്കാൻ ആറു മാസമായിട്ടും കഴിയാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് പറയപ്പെടുന്നു. ജീവനക്കാർ താമസിക്കുന്ന മേഖലയിലേക്ക് നഷ്ടമാണെങ്കിലും ബസ് ഓടിക്കുകയും ലാഭകരമായ വാഗമൺ, ഹൈറേഞ്ച് പോലെ മേഖലകളിലേക്ക് സർവിസ് നടത്താത്തതും ആരോപണമായി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.