തോട്ടം മേഖലയിൽ തെരഞ്ഞെടുപ്പ് ചൂട് കൂടും
text_fieldsപീരുമേട്: കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കൊപ്പം നിന്ന മണ്ഡലത്തിൽ ഇത്തവന്ന മാറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1965 ലാണ് മണ്ഡലം രൂപപ്പെടുന്നത്. 2006 ലെ തെരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫ് സ്ഥാനാർഥികളാണ് ജയിച്ചുവരുന്നത്. 1982-87- 92 ലെ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിലെ കെ.കെ. തോമസ് ഹാട്രിക്ക് വിജയം നേടിയിരുന്നു. 1996ൽ സീറ്റ് കേരള കോൺഗ്രസിന് നൽകുകയും മാത്യു സ്റ്റീഫൻ മത്സരിക്കുകയും ചെയ്തു. സി.പി.ഐയിലെ സി.എ. കുര്യൻ മാത്യു സ്റ്റീഫനെ പരാജയപ്പെടുത്തി. 2001ൽ വിണ്ടും മത്സരിച്ച കുര്യനെ യു.ഡി.എഫിലെ ഇ.എം. ആഗസ്തി പരാജയപ്പെടുത്തി. 2006ൽ കോൺഗ്രസിലെ അതികായൻ ഇം.എം. ആഗസ്തിയെ കന്നിയങ്കത്തിൽ അട്ടിമറിച്ച് ഇ.എസ്. ബിജിമോൾ നിയമസഭയിൽ എത്തി. തുടർന്ന് 2011-2016ലും ഹാട്രിക്കടിച്ചു. 2001ൽ എൽ.ഡി.എഫിലെ വാഴൂർ സോമനും വിജയിച്ചു. വാഴൂർ സോമന്‍റെ വേർപാട് പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
തോട്ടം, കാർഷിക മേഖലകളിലെ വോട്ടർമാർ വിധിയെഴുതും
താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപെരിയാർ പഞ്ചായത്തുകളും ഉടുമ്പൻ ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമ സഭ മണ്ഡലമാണ് പീരുമേട്. ഇടതിനൊപ്പം യു.ഡി.എഫിന്‍റെ ശക്തമായ സാന്നിധ്യവും മണ്ഡലത്തിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ ചിത്രം വ്യക്തമായിരുന്നു. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ മൂന്നിടത്ത് മാത്രമാണ് ഇടതുമുന്നണിക്ക് ഭരണത്തിലെത്താനായത്.
ട്രേഡ് യൂനിയനുകൾ ശക്തമായിരുന്ന കാലത്ത് തോട്ടം തൊഴിലാളികളുടെ വോട്ടുകളിൽ ഇരു മുന്നണികൾക്കും സ്വാധിനമുണ്ടായിരുന്നു. തോട്ടങ്ങൾ അടച്ചുപൂട്ടുകയും പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ട്രേഡ് യൂനിയനുകളുടെ പ്രതാപവും അസ്തമിച്ചു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം പാർട്ടികൾക്ക് ആയിരക്കണക്കിന് അംഗങ്ങൾ ഉള്ള ട്രേഡ് യൂനിയനുകൾ ഉണ്ടായിരുന്നു.
ഇതിൽ അംഗങ്ങളായിരുന്ന തൊഴിലാളികൾ വോട്ട് ബാങ്കായിരുന്നു. ഇന്ന് ട്രേഡ് യൂനിയനുകളിൽ തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്. തേയില തോട്ടത്തിലെ പ്രതിസന്ധിയെ തുടർന്ന് ജോലി ഉപേക്ഷിച്ച് നിരവധി തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് മടങ്ങിയത് ഈ തെരഞ്ഞെടുപ്പിൽ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
സീറ്റ് ഉറപ്പിച്ച് സലിം കുമാർ; യു.ഡി.എഫിൽ തിരക്കിട്ട ചർച്ച
ഇടതുമുന്നണിയുടെ പ്രധാന കക്ഷിയായ സി.പി.ഐക്കാണ് ഇവിടെ സീറ്റ്. സി.പി.ഐ ജില്ല സെക്രട്ടറി സലിം കുമാറാണ് ഇവിടെ സ്ഥാനാർഥി. പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണവും തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിൽ സ്ഥാനാർഥി നിർണയ ചർച്ചകർ തുടരുകയാണ്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ച അഡ്വ. സിറിയക് തോമസ്, മുൻ ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ജോസഫ് വാഴക്കൻ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയും മത്സരത്തിന് ഉണ്ടാകും. ഇത്തവണ മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ കണ്ടെത്താണ് എൻ.ഡി.എയുടെ നീക്കം.
നേട്ടങ്ങൾ
- സത്രം എയർ സ്ട്രിപ്സ് പൂർത്തീകരണം
- കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയുടെ പൂർത്തികരണം
- പീരുമേട് താലുക്ക് ആശുപത്രിക്ക് പ്രസവ വാർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ
- കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിരവധി ദീർഘ ദൂര സർവിസുകൾ
- ഒമ്പത് പഞ്ചായത്തുകളിലും ഗ്രാമീണ റോഡുകൾ നിർമിച്ചു
- വാഗമണ്ണിൽ വിനോദ സഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജ്
കോട്ടങ്ങൾ
- അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറന്ന്പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല.
- കാട്ടാന ഉൾപ്പെടെയുളള വന്യമ്യഗങ്ങളുടെ ശല്യം തടയാൻ സാധിച്ചില്ല
- സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ, മരുന്ന് എന്നിവയുടെ അഭാവം
- വൻകിടക്കാരുടെ ഭൂമികൈയേറ്റത്തിൽ പട്ടയ ഉടമകളുടെ നിർമാണങ്ങൾക്കും
തടസ്സങ്ങൾ
- വാഗമൺ; പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത
- വികസന പ്രവർത്തനങ്ങൾക്കും റോഡുകൾ നിർമിക്കാനും വനം വകുപ്പിന്റെ അനാവശ്യ തടസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

