തദ്ദേശ വകുപ്പിൽ ലയിച്ച ജീവനക്കാരുടെ സ്ഥാനക്കയറ്റം അപ്രത്യക്ഷമാകുന്നു
text_fieldsപഞ്ചായത്തുകളിൽനിന്ന് സീനിയർ ക്ലാർക്കുമാരുടെ വിവരങ്ങൾ സ്‌പ്രെഡ്ഷീറ്റ് അയച്ച് രഹസ്യമായി ശേഖരിക്കുന്നതിന്റെ കത്ത്
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ലയിച്ച മറ്റു വകുപ്പു ജീവനക്കാരുടെ സ്ഥാനക്കയറ്റം അപ്രത്യക്ഷമാകുന്നു. പഴയ പഞ്ചായത്ത് വകുപ്പ് ജീവനക്കാർ സ്ഥാനക്കയറ്റം കവർന്നെടുക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് തദ്ദേശ വകുപ്പിൽ ലയിച്ച മറ്റു വകുപ്പു ജീവനക്കാരുടെ സ്ഥാനക്കയറ്റം തടഞ്ഞുവെച്ചത്. അശാസ്ത്രീയമായ തദ്ദേശവകുപ്പ് ഏകീകരണത്തോടെ മുൻകാലങ്ങളിൽ മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പല വകുപ്പുകൾക്കും അവയുടെ സ്വത്വം നഷ്‌ടപ്പെട്ട അവസ്ഥയിലാണ്.
ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ് വൺ തസ്തികയിൽ ജോലി ചെയ്തുവരുന്നവരുടെ പ്രമോഷൻ തസ്തികയായിരുന്നു എക്സ്റ്റൻഷൻ ഓഫിസർ. നിലവിൽ എക്സ്റ്റൻഷൻ ഓഫിസർമാരുടെ 130 ലധികം ഒഴിവുകൾ ഉണ്ട്. എന്നാൽ വി.ഇ.ഒമാരുടെ സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് കേസുണ്ടെന്നും അതിനാൽ പ്രമോഷൻ നൽകാനാവില്ലെന്നും വ്യാഖ്യാനിച്ച് തദ്ദേശ വകുപ്പിലെ സീനിയർ ക്ലർക്കുമാരുടെ വിവരശേഖരണം നടത്തി അവരിൽ നിന്നും എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്ക് നിയമനം നൽകി ഒഴിവുകൾ നികത്തുന്നതിനുള്ള തകൃതിയായ നീക്കമാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടക്കുന്നത്.
സീനിയോറിറ്റി സംബന്ധിച്ച കേസിൽ ഒരു സ്റ്റേ ഉത്തരവും നിലവിൽ ഇല്ല. ഒന്നാം ഗ്രേഡ് വി.ഇ.ഒമാരിൽ നിന്നും പ്രമോഷൻ നടത്തിയാൽ പ്രമോഷൻ ലഭിച്ച തസ്തികയിലെ ക്രമീകരിക്കൽ (റെഗുലറൈസേഷൻ) കേസിന്റെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും എന്നു മാത്രമേയുള്ളു.
മുൻകാലങ്ങളിൽ വിവിധ തസ്തികകളിലേക്ക് നടത്തിയ പോലെ കണ്ടീഷണൽ പ്രമോഷൻ നൽകാമെന്നിരിക്കെ അത് നിഷേധിച്ച് സമാന തസ്തികക്കാർക്ക് നൽകി അർഹരായവരുടെ വഴിയടക്കുന്ന മാർഗമാണ് തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വകുപ്പ് സംയോജനത്തോടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തസ്തിക നിർത്തലാക്കിയതിനാൽ ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരുകയാണ്.
ഒന്നാം ഗ്രേഡ് വി.ഇ.ഒമാരാണ് നിലവിൽ ഉള്ളതിൽ ഭൂരിഭാഗവും. ഈ അവസ്ഥയിൽ ഇവർക്ക് പ്രമോഷൻ നൽകിയാൽ പഞ്ചായത്തുകളിലെ വിവിധ പദ്ധതികളുടെ നിർവഹണവും ബ്ലോക്കിൽ നിന്നുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അർഹത, പ്രവർത്തന പുരോഗതി എന്നിവയുടെ പരിശോധനകളും നടത്താൻ ആളില്ലാത്ത അവസ്ഥ സംജാതമാകും എന്നതിനാലാണ് നിയമത്തെ ദുർവ്യാഖ്യാനം നടത്തി തങ്ങളുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം എന്നാണ് ലയിപ്പിക്കപ്പെട്ട വകുപ്പ് ജീവനക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

