സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നത് തെറ്റ് -ടി.പി. രാമകൃഷ്ണന്‍
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നത് തെറ്റാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ജനവിധിയോട് നീതി പുലര്‍ത്താനുള്ള ബാധ്യത കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും നിറവേറ്റുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അധികാരത്തില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടി അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനും എം.വി. ഗോവിന്ദനുമാണെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ മൂകാംബിക യാത്രക്കിടെ എന്‍.ഡി.എ നേതാവിനെയും അദാനി ഗ്രൂപ്പ് പ്രതിനിധിയെയും കണ്ടതിനെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിക്കണം. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നും ആരോപണത്തില്‍ വ്യക്തത വരുത്തണമെന്നും ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ തീരുമാനിച്ചതിനുശേഷം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു. സി.പി.എമ്മാണ് അതു തീരുമാനിക്കേണ്ടത്. പിണറായി വിജയന്‍ ആകേണ്ടതില്ലെന്ന് സി.പി.ഐ പറഞ്ഞതായി അറിയില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സി.പി.ഐ എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ആദ്യം ശ്രമിച്ചെങ്കിലും അതിനു തയാറാകാതെ രാഷ്ട്രീയനീക്കമാണ് സമരക്കാര്‍ നടത്തിയെന്നും ടി.പി. രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ. കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരുമായും വർക്കിങ് പ്രസിഡന്‍റുമാരുമായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒറ്റക്കൊറ്റക്ക് ചർച്ച നടത്തി. വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരുമായാണ് രാഹുൽ ചർച്ച നടത്തിയത്. ഒന്നര മണിക്കൂറാണ് കൂടിക്കാഴ്ച നീണ്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തും. അഞ്ചോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. പിന്നാലെ മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുമായും ഘടകകക്ഷികളുമായും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് രാത്രിയോ നാളെ വൈകീട്ടോ പ്രഖ്യാപനമുണ്ടാകും.
സംസ്ഥാനത്തുണ്ടായ ശക്തി പ്രകടനങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചും രാഹുൽ നേതാക്കളോട് ചോദിച്ചറിഞ്ഞതായാണ് വിവരം. മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി. വേണുഗോപാലിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണ വേണുഗോപാലിന് നൽകിയെന്നാണ് സൂചന. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിന്റെ തെളിവാണെന്നും മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും രാഹുൽ ഗാന്ധിയെ അറിയിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിയുന്നത്ര വേഗം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. എം.എൽ.എമാരുടെ പിന്തുണ പരിഗണിക്കണമെന്നാണ് നിലപാടെന്ന് സുധാകരൻ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പറഞ്ഞെന്നും തീരുമാനം നാളെ ഉണ്ടാകുമെന്നും മുരളീധരൻ പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനെ ഡൽഹിയിലേക്ക് വിളിച്ചിരുന്നെങ്കിലും എത്തിയില്ല. അദ്ദേഹം ഫോണിൽ രാഹുലുമായി സംസാരിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഘടകക്ഷികൾക്ക് കാര്യമില്ലെന്നും അഭിപ്രായം ചോദിച്ചാൽ പറയാമെന്നും ഹസൻ പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനിശ്ചിതമായി നീളുന്നതിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകക്ഷികൾക്ക് വലിയ അതൃപ്തിയുണ്ട്. സോണിയ ഗാന്ധി, എ.കെ. ആന്‍റണിയുമായി ഇതിനകം ആശയവിനിമയം നടത്തിയെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിച്ച നേതാക്കളിൽ കെ. സുധാകരൻ കെ.സി. വേണുഗോപാലിന് അനുകൂല പരസ്യ നിലപാട് സ്വീകരിച്ചയാളാണ്. ഡൽഹിയിലേക്കുള്ള ക്ഷണത്തിന് പിന്നാലെ സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ കെ.എസ് അനുകൂലികൾ യോഗം ചേർന്നു. അതേസമയം, എം.എൽ.എമാരുടെ എണ്ണം മാത്രമാകില്ല മാനദണ്ഡമെന്ന് നേരത്തെ പ്രതികരിച്ച നേതാവാണ് കെ. മുരളീധരൻ. ഡൽഹി കൂടിക്കാഴ്ച സംബന്ധിച്ച് മറ്റ് വിശദാംശങ്ങൾക്ക് മുതിർന്നില്ലെങ്കിലും പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയ 'ടീം യു.ഡി.എഫ്' എന്നതാണ് കേരളത്തിലെ ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നായിരുന്നു വി.എം. സുധീരന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

