ചിന്നക്കനാലിൽ കൈയേറ്റം ഒഴിപ്പിക്കൽ തുടരുന്നു; ഏറ്റെടുക്കുന്നത് 7.07 ഏക്കർ ഭൂമി
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംസ്ഥാന സർക്കാർ നിയോഗിച്ച റവന്യൂ സംഘം ദൗത്യം തുടരുന്നു. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കൈയേറിയ ഭൂമിയും മൂന്നാർ കേറ്ററിങ് കോളജിന്‍റെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടവുമാണ് ദൗത്യസംഘം ഏറ്റെടുക്കുക. അനധികൃതമായി കൈയേറിയ 7.07 ഏക്കർ ഭൂമിയാണ് ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്. ഹോസ്റ്റൽ ഒഴിഞ്ഞു പോകുന്നതിന് 30 ദിവസത്തെ നോട്ടീസ് റവന്യൂ സംഘം നൽകി.
സർക്കാർ ഭൂമി കൈയേറിയത് കണ്ടെത്തിയതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പേ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ജില്ല കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കും അപ്പീൽ നൽകിയെങ്കിലും തള്ളി. ഇതിന് പിന്നാലെ ഹൈകോടതിയും കൈയേറ്റക്കാരുടെ അപ്പീൽ തള്ളിയ സാഹചര്യത്തിലാണ് ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.
ശനിയാഴ്ച പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. പള്ളിവാസൽ വില്ലേജിൽ ബ്ലോക്ക് 14ൽ സർവേ 36/3ലെ 30.95 ആർ സ്ഥലത്തെ കൈയേറ്റവും ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വെച്ച ചിന്നക്കനാൽ താവളം സർവേ 20/1, 11/1, 48ൽപെട്ട 0.89.07 ഹെക്ടർ 1.76 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയും 43.3 സെന്റ് കെ.എസ്.ഇ.ബി സ്ഥലവും ഉൾപ്പെടെ 2.20 ഏക്കറാണ് റവന്യൂ ദൗത്യസംഘം ഒഴിപ്പിച്ചത്.
ദേവികുളം ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമിയും ചിന്നക്കനാൽ വില്ലേജിലെ 5.55 ഏക്കർ ഭൂമിയും പുതിയ ദൗത്യസംഘം ആദ്യഘട്ടമായി ഒഴിപ്പിച്ചിരുന്നു. നിയമക്കുരുക്കൊഴിവാക്കി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. ഇതിനിടെ വൻകിട കൈയേറ്റക്കാരെ അവഗണിച്ച് കുടിയേറ്റ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ദൗത്യ സംഘത്തിനെതിരെ ഉയരുന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.