ഭൂമി ഇടപാട് കേസ്: കർദിനാൾ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വിമതർ
text_fieldsകൊച്ചി: ഭൂമി ഇടപാട് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം. കര്‍ദിനാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം വിശ്വാസികൾ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്നാണ് കർദിനാൾ അനുകൂല വിഭാഗത്തിന്‍റെ നിലപാട്.
സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിമത വിഭാഗം. ഭൂമിയിടപാട് കേസിൽ അഞ്ചുവര്‍ഷം നീണ്ട പോരാട്ടത്തിനു ഫലംകണ്ടു തുടങ്ങിയെന്നാണ് വിമതരുടെ അവകാശവാദം.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിമത വിഭാഗം വിശ്വാസികള്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിലെത്തി കര്‍ദിനാളിനെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. കര്‍ദിനാള്‍ രാജിവച്ച് വിചാരണ നേരിടണമെന്നാണ് ആവശ്യം. മാർ ജോർജ് ആലഞ്ചേരി കർദിനാൾ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നാണ് സീറോ മലബാർ സഭയുടെ നിലപാട്.