കുറ്റ്യാടിയിൽ പൊരിഞ്ഞ പോര്
text_fieldsപാറക്കൽ അബ്ദുല്ല മണിയൂർതെരു ഗണപതി ക്ഷേത്രോത്സവത്തിൽ പങ്കെടുത്തപ്പോൾ
കുറ്റ്യാടി: മണ്ഡലം ഇത്തവണ ആരെ തുണക്കും എന്നത് പ്രവചനാതീതമായതിനാൽ മുന്നണികൾ പ്രചാരണത്തിന് പതിനെട്ടടവും പയറ്റുകയാണ്. കഴിഞ്ഞ തവണത്തെ കരുത്തരായ സ്ഥാനാർഥികൾ തന്നെയാണ് ഇത്തവണയും പോരിനുള്ളത്. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫിലെ കെ.പി. കുഞ്ഞമ്മദ് കുട്ടിയും യു.ഡി.എഫിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുമാണ് കടത്തനാടൻ കളരി അങ്കത്തെ അന്വർഥമാക്കും വിധം രംഗത്തുള്ളത്.
വടകര താലൂക്കിന്റെ പടിഞ്ഞാറെ അറ്റംമുതൽ കിഴക്കുവരെ വ്യാപിച്ചു കിടക്കുന്ന മണിയൂർ, വില്യാപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി, പുറമേരി, വേളം, കുന്നുമ്മൽ, കുറ്റ്യാടി പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്നതാണ് കുറ്റ്യാടി മണ്ഡലം. 333 വോട്ടിന്റെ വ്യത്യാസത്തിലാണ്കഴിഞ്ഞ തവണ പാറക്കൽ അബ്ദുല്ലയുടെ രണ്ടാമൂഴത്തെ തകർത്ത് തന്റെ കന്നിയങ്കത്തിൽ കുഞ്ഞമ്മദ്കുട്ടി വിജയിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തങ്ങൾക്ക് 5,900 വോട്ടിന്റെ ലീഡുണ്ടെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
എന്നാൽ, ജില്ലപഞ്ചായത്ത് വോട്ടിന്റെ കണക്ക് പ്രകാരം1200 വോട്ടേയുള്ളുവെന്നാണ് എൽ.ഡി.എഫ് വാദം. മുൻ തവണത്തെ അപേക്ഷിച്ച് ഇത്തവണ എട്ടിൽ നാല് പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമാണ്. ഒരു പഞ്ചായത്തിൽ തുല്യസീറ്റായതിനാൽ നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിച്ചു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
എം.എൽ.എ എന്ന നിലയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി മണ്ഡലത്തിൽ നിറസാന്നിധ്യമാണെന്നും വികസന നായകൻ എന്ന നിലയിൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും എൽ.ഡി.എഫ് അവകാശപ്പടുന്നു. എന്നാൽ, മുൻ എം.എൽ.എ തുടക്കമിട്ടവയല്ലാതെ പുതുതായൊന്നും കൊണ്ടുവന്നില്ലെന്നാണ് യു.ഡി.എഫ് പ്രചാരണം. വോട്ടർമാരെ പരമാവധി നേരിൽ കണ്ട് വോട്ട് അഭ്യാർഥിക്കാനാണ് ഇരു സ്ഥാനാർഥികളും ശ്രമിക്കുന്നത്.
ഈദ്ഗാഹുകൾ, ക്ഷേത്രോത്സവങ്ങൾ, വിവാഹ വീടുകൾ, സംഗമങ്ങൾ, മരണ വീടുകൾ, വിദ്യാലയങ്ങൾ തൊഴിലുറപ്പ് ജോലി സ്ഥലം എന്നിങ്ങനെ ആളു കൂടുന്ന എല്ലാ ഇടങ്ങളിലും ഇരുവരും പാഞ്ഞെത്തുന്നു. മണ്ഡലത്തിൽ നടപ്പാക്കിയ കോടികളുടെ വികസന പ്രവർത്തനമാണ് എൽ.ഡി.എഫ് വോട്ടർമാർക്ക് മുമ്പിൽ നിരത്തുന്നത്. സ്ഥനാർഥികളുടെ പഞ്ചായത്ത് തല പര്യടനങ്ങൾ ആരംഭിക്കുന്നേയള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

