കൂത്തുപറമ്പ് പിടിക്കാൻ കന്നിക്കാർ
text_fieldsപാനൂർ: രക്തസാക്ഷികളുടെയും ബലിദാനികളുടെയും മണ്ണായ കൂത്തുപറമ്പിൽ പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല. ഇവിടെ പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തെരെഞ്ഞെടുപ്പായതോടെ അതിന് വീര്യം കൂടി. പ്രമുഖ സോഷ്യലിസ്റ്റായിരുന്ന പി.ആർ. കുറുപ്പിന്റെ പൗത്രനായ ആർ.ജെ.ഡിയിലെ പി.കെ. പ്രവീണാണ് എൽ.ഡി.എഫിനായി മത്സര രംഗത്തുള്ളത്.
എം.എൽ.എയും പിതൃസഹോദരനുമായ കെ.പി. മോഹനൻ ഇത്തവണ മത്സര രംഗത്തുനിന്ന് പിൻമാറിയതോടെയാണ് പ്രവീണിന് മത്സരത്തിന് വഴിയൊരുങ്ങിയത്. 20 വർഷം കൂത്ത്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.പി. മോഹനൻ ഇതിൽ അഞ്ച് വർഷം യു.ഡി.എഫിനൊപ്പമായിരുന്നു. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. വയനാട് ചുരമിറങ്ങിയെത്തിയ മുസ് ലിം ലീഗിലെ ജയന്തി രാജനാണ് പ്രവീണിനെ നേരിടാനായി യു.ഡി.എഫ് നിയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിലെ മുൻതൂക്കം യു.ഡി.എഫ് സ്ഥാനാർഥി ജയന്തി രാജന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മണ്ഡലത്തിൽ വർഷങ്ങളായി എം.എൽ.എ ആയിട്ടും വികസന മുരടിപ്പാണ് ഉള്ളതെന്ന് യു.ഡി.എഫ് വോട്ട് തേടുന്നത്.
കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വലിയ പഞ്ചായത്തായ കുന്നോത്ത്പറമ്പ് പഞ്ചായത്ത് എൽ.ഡി.എഫിൽനിന്നും യു.ഡി.എഫ് വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്തിരുന്നു. ഇതെല്ലാം അനുകൂല ഘടകമാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിലും തദ്ദേശ തെരെഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയതിനാൽ അനായാസം ജയിച്ചുകയറാമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. മണ്ഡലക്കാരനായ പ്രവീണിനെ ജനം തുണക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നുണ്ട്. മണ്ഡലത്തിലെ വികസന തുടർച്ചക്കായാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്താൻ സാധിച്ചത് വോട്ടർമാരിൽ സ്വാധീനമുറപ്പിക്കാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.
രണ്ട് മുന്നണികൾക്കും ഭീഷണിയായി എൻ.ഡി.എയും സജീവമായി രംഗത്തുണ്ട്. ജില്ലയിലെ തന്നെ സംഘപരിവാറിന്റെ ശക്തികേന്ദ്രമായ കൂത്ത്പറമ്പിൽ എൻ.ഡി.എക്ക് വേണ്ടി പഴയകാല ബി.ജെ.പി നേതാവായ ഗോപാലൻ പറമ്പത്തിന്റെ മകൻ അഡ്വ. ഷിജിലാലാണ് മത്സര രംഗത്തുള്ളത്.
ഇരുമുന്നണികളുടെയും വോട്ടിൽ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്ന് എൻ.ഡി.എ അവകാശപ്പെടുന്നു. മൂന്ന് സ്ഥാനാർഥികളും നിയമസഭയിലേക്ക് കന്നിയങ്കകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

