‘ഖദീജ ബീവി ബിസിനസ് ചെയ്തിരുന്നു, സ്ത്രീപുരുഷന്മാർ തോളോട് തോൾ ചേർന്നാണ് ത്വവാഫ് ചെയ്യുന്നത്’; കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ഡോ. ഷമ മുഹമ്മദ്
text_fieldsകോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരെയുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദ്. മക്കയിൽ ഹജ്ജിനും ഉംറക്കും ത്വവാഫ് ചെയ്യുമ്പോൾ സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ ചേർന്നാണ് നിർവഹിക്കുന്നതെന്നും അവർക്കായി അവിടെ പ്രത്യേകം സമയക്രമങ്ങൾ ഒന്നും തന്നെ നിശ്ചയിച്ചിട്ടില്ലെന്നും ഷമ മുഹമ്മദ് പറഞ്ഞു.
പ്രവാചക പത്നി ഖദീജ ബീവി ബിസിനസ്സ് ചെയ്തിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ‘ജോലി ചെയ്യുന്നതിൽനിന്നോ ബിസിനസ്സ് ചെയ്യുന്നതിൽ നിന്നോ പ്രവാചകൻ ഒരിക്കലും അവരെ തടഞ്ഞിരുന്നില്ല’ -ഷമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
മതപരമായ കാര്യങ്ങളിൽ താൻ സംസാരിക്കുമ്പോൾ വിമർശനങ്ങളുമായി എത്തുന്ന സംഘടനകൾക്ക് അതിന് അവകാശമില്ല. താൻ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിർക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും തനിക്ക് അധികാരമുണ്ട്. ഇതുപോലുള്ള മതപരമായ നിലപാടുകൾ മുൻപും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും അത് ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

