രാജ്യത്ത് ആദ്യമായി സർക്കാർ ഓഫീസുകൾക്ക് വയോജന സൗഹൃദ സർട്ടിഫിക്കേഷനുമായി കേരളം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ കൂടുതൽ വയോജന സൗഹൃദമാക്കാൻ വിപുലമായ പദ്ധതിയുമായി വയോജനക്ഷേമ വകുപ്പ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ സംവിധാനം കേരളത്തിൽ നടപ്പാക്കും. വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങി പൊതുജനങ്ങൾ നേരിട്ടെത്തുന്ന ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ ഈ സർട്ടിഫിക്കേഷൻ നടപ്പാക്കുക.
നിശ്ചയിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി, മികവ് അനുസരിച്ച് ഗോൾഡ്, സിൽവർ, ബ്രോൺസ് സർട്ടിഫിക്കറ്റുകളാണ് നൽകുക. നിശ്ചിത കാലാവധി കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ പുതുക്കണം. മാനദണ്ഡങ്ങൾ തുടർന്നും പാലിക്കുന്നുണ്ടോ എന്നറിയാൻ മുന്നറിയിപ്പില്ലാതെ പരിശോധനയും ഉണ്ടാകും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുതിർന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വരുന്ന രണ്ട് പതിറ്റാണ്ടിനുള്ളിൽ ഈ എണ്ണം ഇനിയും കൂടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വയോജന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നത്. സർക്കാർ ഓഫീസുകളിൽ എത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഇതുവരെ വ്യക്തമായ പരിഹാര സംവിധാനം ഉണ്ടായിരുന്നില്ല.
നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ട അവസ്ഥ, കൈവരിയില്ലാത്ത പടികൾ, ചെറിയ അക്ഷരത്തിൽ അച്ചടിച്ച അപേക്ഷാ ഫോമുകൾ, ഗോവണി കയറി മാത്രം എത്താൻ കഴിയുന്ന കൗണ്ടറുകൾ തുടങ്ങിയവ പലപ്പോഴും അവർക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുകയാണ് സർട്ടിഫിക്കേഷൻ പദ്ധതിയുടെ ലക്ഷ്യം.അഞ്ച് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഓഫീസുകളെ വിലയിരുത്തുക.
കെട്ടിടത്തിന്റെ പ്രവേശനക്ഷമതക്ക് 30 ശതമാനം സ്കോറും, സേവന രീതിക്ക് 25 ശതമാനവും, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനവും, വിവര വിനിമയത്തിന് 15 ശതമാനവും, പങ്കാളിത്തത്തിന് 10 ശതമാനവുമാണ് മാർക്ക് നൽകുക. ഇതിൽ പടികളില്ലാത്ത പ്രവേശന മാർഗം, താഴത്തെ നിലയിൽ ശൗചാലയ സൗകര്യം, മുതിർന്ന പൗരന്മാർക്ക് മുൻഗണനാ ക്യൂ, അവരുടെ ആവശ്യങ്ങൾക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ ആകെ സ്കോർ എത്രയായാലും സർട്ടിഫിക്കേഷന് പരിഗണിക്കില്ല.
ആകെ സ്കോർ 85 ശതമാനത്തിന് മുകളിലും, ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ച് വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും. 70 മുതൽ 84 വരെ സ്കോർ നേടുന്നവർക്ക് സിൽവറും, 60 മുതൽ 69 വരെ സ്കോർ ഉള്ളവർക്ക് ബ്രോൺസും നൽകും. സിൽവർ, ബ്രോൺസ് സർട്ടിഫിക്കറ്റുകൾക്ക് രണ്ട് വർഷമാണ് കാലാവധി. പിന്നീട് വീണ്ടും പരിശോധന നടത്തിയ ശേഷമേ സർട്ടിഫിക്കേഷൻ സ്ഥിരപ്പെടുത്തൂ.
കൂടാതെ, സർട്ടിഫിക്കറ്റ് ലഭിച്ച ഓഫീസുകളിൽ 10 ശതമാനത്തിലും എല്ലാ വർഷവും അപ്രതീക്ഷിത പരിശോധന നടത്തും.ബന്ധപ്പെട്ട ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത, എംപാനൽ ചെയ്ത സ്വതന്ത്ര ഏജൻസികളായിരിക്കും സ്കോർ നിശ്ചയിക്കുക. വയോജന വകുപ്പിന് കീഴിലുള്ള നോഡൽ സെല്ലാണ് രജിസ്ട്രിയുടെ ചുമതല വഹിക്കുന്നത്.
സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിയാണ് മാനദണ്ഡങ്ങൾക്ക് അന്തിമ അംഗീകാരം നൽകുന്നതും ഗോൾഡ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നതും. യു.എ.ഇയിലെ ഷാർജ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സർട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോയർ പദ്ധതി എന്നിവയെ മാതൃകയാക്കിയാണ് ഈ സർട്ടിഫിക്കേഷൻ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.
2021ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാർഗരേഖ അനുസരിച്ചാണ് റാമ്പ്, സൈൻ ബോർഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിൽ മാനദണ്ഡങ്ങൾ അന്തിമമാക്കി സർക്കാർ ഉത്തരവിറക്കുകയും ഏജൻസികളെ എംപാനൽ ചെയ്യുകയും ചെയ്യും.
തുടർന്നുള്ള ആറ് മാസത്തിനുള്ളിൽ ഓരോ ജില്ലയിൽ നിന്നും ഒരു ഓഫീസ് വീതം, ആകെ 14 ഓഫീസുകൾ പൈലറ്റായി തിരഞ്ഞെടുക്കും. രണ്ടാം വർഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകൾ, ട്രഷറികൾ, ആർ.ടി.ഒകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. മൂന്നാം വർഷം മുതൽ മറ്റ് ഓഫീസുകളിലേക്കും പദ്ധതി എത്തും. പണമടച്ച് സ്വമേധയാ പങ്കുചേരാൻ താത്പര്യമുള്ള സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ എന്നിവർക്കും ഈ ഘട്ടത്തിൽ അവസരം ലഭിക്കും.
ഗോൾഡ് നേടുന്ന ഓഫീസുകൾക്ക് സിൽവർ ഇക്കോണമി പദ്ധതി പ്രകാരമുള്ള പദ്ധതികളിൽ മുൻഗണന ലഭിക്കും. ഏജൻസികളുടെ എംപാനൽമെന്റ് പൂർത്തിയാകുന്നതോടെ ഈ സാമ്പത്തിക വർഷം തന്നെ പൈലറ്റ് ഘട്ടം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

