തമിഴ്നാട്ടിൽനിന്ന് ഗോവിന്ദാപുരം പുഴ കടന്നെത്തുന്നത് നിരവധി പേർ
text_fieldsഗോവിന്ദാപുരം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ഗോവിന്ദാപുരം പുഴയിലൂടെ നുഴഞ്ഞുകയറ്റക്കാർ എത്തുന്നതായി പരാതി. രാത്രികളിലാണ് സ്വകാര്യ തോട്ടത്തിലൂടെ കടന്ന് ഗോവിന്ദാപുരം പുഴയിലിറങ്ങി കാൽനടയായി മീങ്കര ഡാം പരിസരത്തിലൂടെ പുത്തൂരിൽ എത്തിച്ചേരുന്നത്. ഇവിടെനിന്ന് ഓട്ടോറിക്ഷകളിലും മറ്റുമായി യാത്ര തുടരുകയാണ്.
കേരളത്തിൽനിന്ന് തമിഴ്നാട്ടിലെത്തി മദ്യം വാങ്ങി എത്തുന്നവരും ഗോവിന്ദാപുരം പുഴക്കകത്തുള്ള വഴിയാണ് ഉപയോഗിക്കുന്നത്. ഗോവിന്ദാപുരം പുഴയിലൂടെ തമിഴ്നാട്ടിലേക്കും തിരിച്ചും അതിർത്തി കടക്കുന്നത് പതിവായതിനാൽ പ്രദേശത്ത് പൊലീസ് പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശവാസികളിൽ ചിലർ പുഴക്കകത്ത് കടന്നുവരുന്നവരെ ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു.
തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പുഴയോരവാസികൾ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ കാൽനടയായെത്തുന്നതായി നാട്ടുകാർ പറയുന്നു. ഗോവിന്ദാപുരം പുഴയിലും ആട്ടയാമ്പതി വരെയുള്ള പ്രദേശങ്ങളിലെ ഇടവഴികളിലും പൊലീസിെൻറ നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗോവിന്ദാപുരം വഴിയെത്തിയ 42 വാഹനങ്ങൾ തിരിച്ചയച്ചു
ഗോവിന്ദാപുരം: ഗോവിന്ദാപുരം വഴി അതിർത്തി കടക്കാനെത്തിയ 42 വാഹനങ്ങൾ തിരിച്ചയച്ചു. കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നെത്തിയ 42 വാഹനങ്ങളെയാണ് തിരിച്ചയച്ചത്. കേരളത്തിൽ കഴിയുന്ന തമിഴ്നാട്ടുകാർ തമിഴ്നാട്ടിൽ നിന്നുള്ള പാസ് മാത്രം ഒൺലൈനിലൂടെ കരസ്ഥമാക്കി ഗോവിന്ദാപുരം വഴിയെത്തിയതാണ് തടയാൻ കാരണമെന്നും കേരളത്തിെൻറ പാസും കരസ്ഥമാക്കി വാളയാർ വഴി മാത്രമെ കടക്കാവൂ എന്നുമുള്ള നിർദേശത്തോടെയാണ് വാഹനങ്ങൾ തിരിച്ചയച്ചതെന്നും റവന്യൂ-പൊലീസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.