70 അല്ല, 80; ജയിൽ ബിരിയാണിക്ക് വില കൂട്ടി
text_fieldsകണ്ണൂർ: ജയിലിലെ തടവുകാർ തയാറാക്കി ഉദ്യോഗസ്ഥർ വിപണിയിലെത്തിക്കുന്ന ഫ്രീഡം ഫുഡിന്റെ (ഫുഡ് ഫോർ ഫ്രീഡം) വില വർധിപ്പിച്ചു. 70 രൂപക്ക് ലഭിച്ചിരുന്ന ചിക്കൻ ബിരിയാണിയുടെ ഇപ്പോഴത്തെ വില 80 ആണ്. വെജിറ്റബിൾ ബിരിയാണിക്ക് 45 ൽനിന്ന് 50 രൂപയായി. റൈസിന് 40ൽനിന്ന് 45 രൂപയായും കൂട്ടി. മറ്റു ഉൽപന്നങ്ങളുടെ വിലയിൽ വർധനയില്ല.
ഈ മാസം അഞ്ചുമുതലാണ് പുതുക്കിയ വില പ്രാബല്യത്തിലായത്. സാധനങ്ങളുടെ വില കൂടിയതിനാൽ ജയിൽ ഉൽപന്നങ്ങളുടെ വിലയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടുമാർ സർക്കാറിന് കത്ത് നൽകിയിരുന്നു.
ചപ്പാത്തി, ബിരിയാണി, ചിക്കൻകറി, മുട്ടക്കറി, വെജിറ്റബിൾ കറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു തുടങ്ങിയവയാണ് പ്രധാനമായും ജയിലിൽ തയാറാക്കുന്നത്. ജയിൽ ചപ്പാത്തി പത്തെണ്ണമടങ്ങുന്ന പാക്കറ്റിന് 30 രൂപ മാത്രമാണ് വില. മുട്ടക്കറിക്കും വെജിറ്റബിൾ കറിക്കും 20 രൂപ വീതവും.
വിലക്കുറവും ഗുണമേന്മയുമുള്ളതിനാൽ ജയിൽ വിഭവങ്ങൾക്ക് ഡിമാൻഡേറെയാണ്. ജയിൽ വകുപ്പിന്റെ ഹിറ്റായ സംരംഭമാണ് ‘ഫുഡ് ഫോർ ഫ്രീഡം പദ്ധതി. ജയിൽ വാസമനുഭവിക്കുന്നവരുടെ മാനസിക, ശരീരിക, സാമ്പത്തിക ക്ഷേമം മുൻനിർത്തി സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണിത്.
പ്രധാനനഗരങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനക്കായി കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ശുദ്ധമായ സൗകര്യങ്ങളിൽ മോഡേൺ കിച്ചനുകളും മെഷീനുകളും ഉപയോഗിച്ചാണ് ജയിലിൽ ഭക്ഷണം തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

