വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് കാന്തപുരം നേതാക്കൾ
text_fieldsതിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ മുഖ്യമന്ത്രി വിമർശിച്ച അതേ ദിനം തന്നെ ക്ലിഫ് ഹൗസിൽ കാന്തപുരം വിഭാഗം ഉന്നത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കെ.പി നൗഷാദ് അലി എംഎൽഎ മുൻകയ്യെടുത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സെയ്ഫുദ്ദീൻ ഹാജി, അലി അബ്ദുല്ല, സെയ്‌തലവി മാസ്റ്റർ ചെങ്ങര, സിദ്ദീഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
കാന്തപുരത്തിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലം നേതാക്കൾ വിശദീകരിച്ചു. വഖഫ്, പി.എം ശ്രീ, വന്ദേമാതര ആലാപനം, ഗവർണ്ണർ സർക്കാർ വിനിമയങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.
മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോയതിനാലാണ് യു.ഡി.എഫിന് കേരള ജനത വലിയ വിജയം നൽകിയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സാമുദായിക സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിലും, തുല്യനീതി ഉറപ്പാക്കി മുന്നോട്ടു പോവുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു.
സംഘടന സർക്കുലറും ലഘുലേഖയും നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറി. ആശയ വിനിമയങ്ങൾ തുടർന്നും മുന്നോട്ടു കൊണ്ടു പോകാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. സംഘടന എന്ന നിലയിൽ കാന്തപുരം വിഭാഗത്തിന് ന്യായമായ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഒന്നര മണിക്കൂർ നീണ്ടു നിന്ന ചർച്ച സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ തീരുമാനിച്ചു പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

