കണ്ണൂരിൽനിന്ന് പാലക്കാട് വഴി ആലപ്പുഴക്ക്...
text_fieldsതിരുവനന്തപുരം: അച്ചടക്കത്തിന്‍റെ ഉരുക്കുമുഷ്ടിയും സംഘടനാ കാർക്കശ്യവും അനുവർത്തിക്കുമ്പോഴും പാർട്ടിയിലെ പ്രമുഖ നേതാക്കൾതന്നെ പാളയത്തിൽ തീകൊളുത്തുന്നതും പരസ്യമായി വെല്ലുവിളിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് സൃഷ്ടിക്കുന്നത് കടുത്ത പ്രതിസന്ധി.
വിഭാഗീയതക്ക് വിരാമമിട്ടശേഷം ഉയർന്ന ഒറ്റപ്പെട്ട വിമത നീക്കങ്ങളെ സംഘടനാശേഷിയിൽ അപ്രസക്തമാക്കിയ അനുഭവങ്ങളാണ് കഴിഞ്ഞ 13 വർഷത്തേത്. എന്നാൽ, കൈയിലൊതുങ്ങാത്തവിധം കരുത്താർജിക്കുന്നുവെന്നതാണ് സമീപകാലത്തെ വിയോജിപ്പുകളുടെയും കൂറുമാറ്റങ്ങളുടെയും പൊതുസ്വഭാവം.
പാർട്ടി കേഡറല്ലെങ്കിലും കേഡറോളം സി.പി.എമ്മിന് വേണ്ടപ്പെട്ടവനായിരുന്ന നിലമ്പൂരിലെ പി.വി. അൻവറിൽ തുടങ്ങി കൊട്ടാരക്കരയിലെ ഐഷ പോറ്റിയിലും ഇടുക്കിയിലെ എസ്. രാജേന്ദ്രനിലും ആലപ്പുഴയിലെ ജി. സുധാകരനിലും പിന്നിട്ട് കണ്ണൂരിലെ വി. കുഞ്ഞികൃഷ്ണനിലൂടെ ഒടുവിൽ പാലക്കാട്ടെ പി.കെ. ശശിവരെ ഈ ശൃംഖല നീണ്ടിരിക്കുന്നു. വിഭാഗീയത ഉന്മൂലനം ചെയ്ത പാർട്ടി സെക്രട്ടറിയെന്ന വിശേഷണമുള്ള പിണറായി വിജയൻ പാർട്ടിയിലും സർക്കാറിലും ഒരുപോലെ കരുത്തനായി തുടരുമ്പോഴാണ് പാളയത്തിൽ പട.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് കണ്ണൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകൾ. ഇവിടെനിന്നുള്ള മുതിർന്ന നേതാക്കളുടെ നിലപാടുമാറ്റങ്ങൾ കേവലം വ്യക്തിപരമായ പ്രശ്നങ്ങളല്ല. മറിച്ച് പാർട്ടിയുടെ സംഘടനാസംവിധാനത്തിലെ ആഴത്തിലുള്ള അസംതൃപ്തിയുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ കണ്ണൂർ സി.പി.എമ്മിന്റെ സംഘടനാ ശക്തിയുടെ നെടുംതൂണാണ്. രക്തസാക്ഷി ഫണ്ട് തിരിമറി പരസ്യമായി ഉന്നയിച്ചതിനെത്തുടർന്ന് പയ്യന്നൂരിലെ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.
അഴിമതിക്കെതിരെ ശബ്ദമുയർത്തിയ നേതാവിനെ സംരക്ഷിക്കുന്നതിനു പകരം പുറത്താക്കിയത് പ്രാദേശികമായി കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ വി.എസ്. അച്യുതാനന്ദന്റെയും കുഞ്ഞികൃഷ്ണന്റെയും ചിത്രങ്ങളുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഇതിനോട് ചേർത്തുവായിക്കണം. പുറമെ പാർട്ടിയിലെ ജനപ്രിയ നേതാക്കളിലൊരാളായ കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് വെട്ടിയതും തളിപ്പമ്പിൽ എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവും അണികളിൽ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്.
പാലക്കാട്ട് മുൻ എം.എൽ.എ പി.കെ. ശശി പാർട്ടിക്ക് പുറത്തായതും ‘ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട്’, ‘വോയ്‌സ് ഓഫ് വടക്കഞ്ചേരി’, മണ്ണാർക്കാട്ടെ ‘ജനകീയ മതേതര മുന്നണി’ എന്നീ കൂട്ടായ്മകളുടെ രൂപംകൊളളലും സി.പി.എമ്മിന്റെ കേഡർ വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 63 വർഷത്തെ പാർട്ടിബന്ധം അവസാനിപ്പിച്ച് അംഗത്വം പുതുക്കുന്നില്ലെന്ന ജി. സുധാകരന്റെ തീരുമാനം പാർട്ടിയുടെ പുതിയ നേതൃത്വത്തിന്റെ ശൈലിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

