ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsതിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും സീറ്റ് വിഭജനത്തിലും ബി.ജെ.പിയിൽ അഭിപ്രായഭിന്നതയും പൊട്ടിത്തെറിയും. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പലതും ഘടകകക്ഷികൾക്ക് നൽകിയതും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, പാറശ്ശാല തുടങ്ങിയ മണ്ഡലങ്ങളെ ചൊല്ലിയാണ് തർക്കവും പ്രതിഷേധവും. ചില പ്രധാന നേതാക്കളുടെ സീറ്റുകൾ ഇതുവരെ പ്രഖ്യാപിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതംവെച്ചെന്നാണ് പ്രധാന പരാതി. വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ അവഗണിച്ച് സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് എത്തിയവർക്ക് സീറ്റുകൾ നൽകിയതിനെ ചൊല്ലിയും പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നിട്ടുണ്ട്.
ബി.ജെ.പിയെ ശത്രുക്കളായി പ്രഖ്യാപിച്ചും പൊതുജനമധ്യത്തിൽ അപമാനിച്ചും നീങ്ങിയ പലരും ഇപ്പോൾ പാർട്ടി സ്ഥാനാർഥികളായി രംഗത്തെത്തിയത് പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ട്വന്‍റി ട്വന്‍റിക്ക് കൂടുതൽ സീറ്റുകൾ നൽകിയതിലും അവരുടെ സ്ഥാനാർഥി നിർണയത്തിലും ബി.ജെ.പിയിൽ അതൃപ്തിയുണ്ട്. ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാറിനെ സ്ഥാനാർഥിയാക്കിയതില്‍ പ്രാദേശിക നേതാക്കളില്‍ ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചു. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാഥിയില്ലെന്നാണ് ചെങ്ങന്നൂരിലെ ഒരുവിഭാഗം പ്രവര്‍ത്തകരുടെ പരാതി. മുൻ അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളയോ ജില്ല പ്രസിഡന്‍റ് സന്ദീപ് വാചസ്പതിയോ മത്സരിക്കുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകരാണ് ഗോപകുമാറിന്‍റെ സ്ഥാനാർഥിത്വത്തില്‍ പ്രതിഷേധമുയര്‍ത്തുന്നത്.
കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണം നടത്തിയ നോബിള്‍ മാത്യുവിനെ ബി.ജെ.പി സസ്പെന്‍റ് ചെയ്തതും സ്വതന്ത്രനായി നോബിൾ മത്സരിക്കാൻ നീക്കം നടത്തിയതും തിരിച്ചടിയാണ്. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ബി. ഗോപാലകൃഷ്ണനെ കൊടുങ്ങല്ലൂരിൽനിന്ന് മാറ്റി ട്വന്‍റി ട്വന്‍റിക്ക് നൽകിയതിലും പാർട്ടിക്ക് ഏറെ സ്വാധീനമുള്ള തൃപ്പൂണിത്തുറ നൽകിയതിലും കടുത്ത എതിർപ്പുണ്ട്. പാറശാല സീറ്റ് നൽകാത്തതിൽ ഘടകകക്ഷി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനും അതൃപ്തിയിലാണ്. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, കരമന ജയൻ എന്നിവരെയൊക്കെ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

