‘അവരങ്ങനെ പറഞ്ഞോട്ടെ, പാർട്ടി എന്താണെന്ന് നാട്ടുകാർക്ക് അറിയാമല്ലോ’ എന്നു കരുതി മാറിനിൽക്കരുത്; സി.പി.എം വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച കാര്യങ്ങൾ
text_fieldsകോഴിക്കോട്: കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അവതരിപ്പിച്ചത്
1. ആദരവോടെ സ്വീകരിക്കേണ്ടവ
കമ്യൂണിസ്റ്റ് പാർട്ടി സുശക്തമായി നിലകൊള്ളണമെന്നും ഈ പാർട്ടി നശിച്ചാൽ അടിസ്ഥാന വിഭാഗങ്ങൾക്ക് പിന്നെ ആശ്രയം ആര് എന്നുമുള്ള ഉത്തമ ചിന്തയിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾ. ഈ വിമർശനങ്ങളെ ആവേശത്തോടെയും ആദരവോടെയും കമ്യൂണിസ്റ്റുകൾ സ്വീകരിക്കണം.
2. തെറ്റിദ്ധരിച്ച് വിമർശിക്കുന്നവർ
വ്യാജ പ്രതീതി നിർമിതികളിലും വ്യാജപ്രചാരണങ്ങളിലും തെറ്റിദ്ധരിച്ചും പരിഭ്രാന്തരായും വിമർശനവുമായി ഇറങ്ങിപ്പുറപ്പെട്ടവർ. ഇവരോട് തട്ടിക്കയറുന്നതിനു പകരം ശാന്തമായി കേൾക്കുകയും യുക്തിപരമായി വിശദീകരിച്ചു നൽകുകയും ചെയ്യണം. അതോടെ കാര്യങ്ങൾ മനസ്സിലാകും.
3. മറുപടി പറയേണ്ട വിമർശനങ്ങൾ
പ്രസ്ഥാനത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടിയെ കരിവാരിത്തേക്കാനും നേതൃത്വത്തെ തേജോവധം ചെയ്യാനും ഇറങ്ങിപ്പുറപ്പെട്ടവർ. പ്രസ്ഥാനത്തെ തലയ്ക്കടിച്ചുതന്നെ നശിപ്പിക്കണമെന്നാണ് ഇവരുടെ വിചാരം.
ഈ ഘട്ടങ്ങളിൽ ‘അവരങ്ങനെ പറഞ്ഞോട്ടെ, പാർട്ടി എന്താണെന്ന് നാട്ടുകാർക്ക് അറിയാമല്ലോ’ എന്നു കരുതി മാറിനിൽക്കാതെ മറുപടി പറയേണ്ടിടത്ത് പറഞ്ഞു തന്നെ മുന്നോട്ടു പോകണം. തെരഞ്ഞെടുപ്പ് കാലത്ത് ആർ.എസ്.എസുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്ന പ്രചാരണം ഉദാഹരണം. ഇത് കുറെ പേർ വിശ്വസിക്കുകയും പ്രചാരണം ആളുകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.
ഇതൊന്നും മറുപടി അർഹിക്കുന്നില്ല എന്നൊക്കെ തോന്നാമെങ്കിലും അപകടകരമായ ഈ പ്രതീതി നിർമാണ ഘട്ടത്തിൽ അങ്ങനെ ഒരു നിലപാട് പാർട്ടി സ്വീകരിക്കരുത്.
പലർക്കും ഇക്കാര്യം അറിയില്ല. ബോധപൂർവം പാർട്ടിക്കെതിരെ കെട്ടിച്ചമച്ച ആക്ഷേപങ്ങളും ആരോപണങ്ങളുമാണെങ്കിലും ചില ആളുകൾക്കെങ്കിലും ആശയക്കുഴപ്പമുണ്ടാകാം. അതുകൊണ്ട് മറുപടി പറയുക തന്നെ വേണം.
4. പാർട്ടിയിലെ സ്വയംവിമർശനം
പാർട്ടിയിൽ തന്നെയുള്ള വിമർശനം. പാർട്ടി നയത്തെയും പ്രവർത്തന ശൈലിയെയും പാർട്ടി സഖാക്കളുടെ ജീവിതത്തെയുമെല്ലാം സ്വയം വിമർശനം നടത്തണം. കമ്യൂണിസ്റ്റ് മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാനാകുന്നുണ്ടോ എന്നത് വിമർശന വിധേയമാകണം. വീഴ്ചകൾ പരസ്പരം ചൂണ്ടിക്കാട്ടണം.
തെറ്റു കണ്ടാൽ ‘സഖാവിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നുതന്നെ പറയണം. അതേസമയം, പാർട്ടി ഘടകങ്ങളിൽ നടത്തേണ്ട വിമർശനം പുറത്തു പറയുന്നത് കമ്യൂണിസ്റ്റ് ശൈലിക്ക് നിരക്കുന്നതല്ല. പാർട്ടി ഘടകങ്ങളിൽ സ്വതന്ത്രമായും സത്യസന്ധമായും നിർഭയമായും വിമർശനവും സ്വയം വിമർശനവും നടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

