സി.പി.എം പട്ടിക: കണ്ണൂരിൽ കല്ലുകടി
text_fieldsകണ്ണൂർ: സി.പി.എം സ്ഥാനാർഥി പട്ടികക്ക് സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകാരം നൽകിയതിനു പിന്നാലെ കണ്ണൂരിൽ കല്ലുകടി. പാർട്ടികോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലുമാണ് സ്ഥാനാർഥികൾക്കെതിരെ എതിർപ്പ് ശക്തമാകുന്നത്. ശക്തികേന്ദ്രങ്ങളിലെ അനുഭാവികൾ വരെ എതിർപ്പുമായി വന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ ജില്ല കമ്മിറ്റിയംഗം പി.കെ. ശ്യാമളക്കെതിരെ സമൂഹമാധ്യമങ്ങളിലാണ് വിമർശനം. കുടുംബാധിപത്യമായും സ്വജനപക്ഷപാതവുമായാണ് കുറ്റപ്പെടുത്തുന്നത്. തളിപ്പറമ്പിൽ സ്ഥാനാർഥിയായി ഒരുവനിത വരണമെന്ന പ്രചാരണം നേരത്തേ നടത്തിയത് ശ്യാമളക്കുവേണ്ടിയാണെന്നും ജില്ല സെക്രട്ടേറിയറ്റംഗം എൻ. സുകന്യയെ വെട്ടിനിരത്തിയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ജില്ല സെക്രട്ടേറിയറ്റ് പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിച്ചതോടെ അണികളിൽ അമർഷമേറി. അനുനയിപ്പിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും സി.പി.എം യോഗം ഉടൻ വിളിക്കും.
പയ്യന്നൂരിൽ ധൻരാജ് ഫണ്ട് വിവാദത്തിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനൻ വീണ്ടും മത്സരിക്കുന്നതോടെയാണ് വിമത നീക്കം ശക്തമായത്. പാർട്ടി പുറത്താക്കിയ മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാനാണ് നീക്കം. പയ്യന്നൂർ ഏരിയ കമ്മിറ്റിക്കു കീഴിലെ കാര മേഖലയിലെ മൂന്നു ബ്രാഞ്ചുകളിലെ മുപ്പതോളം അംഗങ്ങൾ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. വിഭാഗീയത കാരണം ഈ മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങൾ പലതവണ മാറ്റേണ്ടിവന്നിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെച്ച സി. വൈശാഖ് വിമതനായി ജയിച്ചു. ഈ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയാണ് പയ്യന്നൂരിലെ വിമതനീക്കം. വി. കുഞ്ഞികൃഷ്ണൻ മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണക്കാനും സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

