നിയമസഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനത്ത് ‘ആറിടത്ത്’ സി.പി.എമ്മിന് നെഞ്ചിടിപ്പ്; കോവളത്തും തിരുവന്തപുരത്തും പ്രതീക്ഷയില്ല
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ, തലസ്ഥാന ജില്ലയിൽ ആറ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം നടന്നതായി സി.പി.എം വിലയിരുത്തൽ. ജില്ലയിൽ ആകെയുള്ള സീറ്റുകളിൽ പത്തെണ്ണം എൽ.ഡി.എഫ് നിലനിർത്തുമെന്ന് അവകാശപ്പെടുമ്പോഴും, ചില മണ്ഡലങ്ങളിലെ വോട്ടിങ് നില നേതൃത്വത്തിന് നേരിയ ആശങ്ക നൽകുന്നുണ്ട്.
സിറ്റിങ് സീറ്റുകളായ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും വിജയക്കൊടി പാറിക്കുമെന്ന് പാർട്ടി ഉറപ്പിച്ചു പറയുന്നു. ബി.ജെ.പി ശക്തമായ വെല്ലുവിളിയുയർത്തിയ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും വിജയം ആവർത്തിക്കുമെന്നാണ് കണക്കുകൂട്ടൽ. പാറശ്ശാല, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വലിയ വെല്ലുവിളികളില്ലാതെ വിജയമുറപ്പാണെന്നും വാമനപുരം, വർക്കല മണ്ഡലങ്ങളിൽ മത്സരം നടന്നെങ്കിലും ജയം ഇടതിനൊപ്പം തന്നെ നിൽക്കുമെന്നും ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, നാല് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്ന വിലയിരുത്തലിലാണ് പാർട്ടി. ബി.ജെ.പി സ്വാധീനമുറപ്പിച്ച നേമത്തും യു.ഡി.എഫ് ശക്തമായ പോരാട്ടം കാഴ്ചവെച്ച അരുവിക്കരയിലും ജയസാധ്യതയെക്കുറിച്ച് ജാഗ്രത വേണം. നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടന്നത്. തിരുവനന്തപുരം, കോവളം സീറ്റുകളിൽ വിജയപ്രതീക്ഷയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭരണത്തുടർച്ച നിർണ്ണയിക്കുന്നതിൽ ജില്ലയിലെ ഈ ആറ് സീറ്റുകളിലെ ഫലം നിർണ്ണായകമാകുമെന്നാണ് സി.പി.എമ്മിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

