വിശ്വാസികളെ മാറ്റിനിർത്തി വർഗീയതയെ തോൽപ്പിക്കാനാവില്ല -എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വർഗീയതക്കെതിരായ പോരാട്ടത്തിൽ വിശ്വാസികളെകൂടി മുഖവിലക്കെടുക്കണമെന്നും അല്ലാതെ വർഗീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിശ്വാസികൾ എന്നു കേൾക്കുമ്പോൾതന്നെ നമ്മളിൽ ചിലർക്കെങ്കിലും പ്രയാസം തോന്നിയേക്കാം. വിശ്വാസികൾ വർഗീയവാദികളല്ല. മതനിരപേക്ഷ ഉള്ളടക്കത്തോടെ വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ് വിശ്വാസികൾ. എന്നാൽ, വർഗീയവാദികൾ വിശ്വാസികളുമല്ല. വിശ്വാസം ഒരു ഉപകരണമായും ആയുധമായും കൈകാര്യം ചെയ്യുന്നവരാണ് അവരെന്നും ഗോവിന്ദൻ പറഞ്ഞു. കെ.ജി.ഒ.എ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയെ പ്രതിരോധിക്കുന്നതിൽ ആരെയാണ്, എവിടെയാണ് കേന്ദ്രീകരിക്കേണ്ടത് എന്നതിൽ വ്യക്തത വേണം. വർഗീയത മുറ്റിനിൽക്കുന്ന സമൂഹത്തിൽ വിശ്വാസികൾക്ക് ചരിത്രപ്രധാനമായ ദൗത്യം നിർവഹിക്കാനുണ്ട്. കമ്യൂണിസ്റ്റുകളും യുക്തിവാദികളും മാത്രമല്ല, വർഗീയതക്കെതിരായ വിശാല ഐക്യപ്രസ്ഥാനത്തിൽ വിശ്വാസികളെകൂടി ഉൾക്കൊള്ളിക്കാനായില്ലെങ്കിൽ വർഗീയ ധ്രുവീകരണത്തിന്റെ അപകടത്തെ പ്രതിരോധിക്കാനാവില്ല.
സങ്കീർണമായ കാലത്തെ അഭിമുഖീകരിക്കാൻ ലളിതമായ മാർഗങ്ങളൊന്നുമില്ല. സങ്കീർണമായ സാഹചര്യത്തെ സങ്കീർണമായ പോംവഴികളിലൂടെ മാത്രമേ നേരിടാൻ കഴിയൂ. ഒരുഭാഗത്ത് ഭൂരിപക്ഷ വർഗീയതയും അതിനെ പ്രതിരോധിക്കാനെന്ന പേരിൽ മറുഭാഗത്ത് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുകയാണ്. സ്വത്വ രാഷ്ട്രീയത്തിലൂടെ വെള്ളം കടക്കാത്ത അറകളായി ഓരോ സ്വത്വ വിഭാഗങ്ങളെയും മാറ്റുകയും പിന്നീട് അവയെയെല്ലാം വർഗീയവത്കരിക്കുകയുമാണ് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത്ചന്ദ്രലാൽ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി കെ. ശിവകുമാർ, മുൻ സ്പീക്കർ എം. വിജയകുമാർ, ഡോ. എസ്.ആർ. മോഹനചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

