കരുനാഗപ്പള്ളിയിൽ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ
text_fieldsകരുനാഗപ്പള്ളി യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷ് ആദിനാട് കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.എസ്. താര വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളി കോടതിയിലെത്തി ജീവനക്കാരെയും സഹപ്രവർത്തകരായ അഭിഭാഷകരെയും കണ്ട് വോട്ടഭ്യർഥന നടത്തിയായിരുന്നു പര്യടനത്തിന് തുടക്കംകുറിച്ചത്. തുടർന്ന് ഓച്ചിറയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു വോട്ടഭ്യർഥന. ഉച്ചയോടെ വിവിധ പള്ളികളിലെത്തി വോട്ടഭ്യർഥിച്ചു. ഉച്ചക്കുശേഷം തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളിലെ വിവിധ എൽ.ഡി.എഫ് മേഖല കൺവെൻഷനുകളിലെത്തി പ്രവർത്തകരോടും വോട്ടർമാരോടും വോട്ടഭ്യർഥിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷ് വെള്ളിയാഴ്ച രാവിലെ ടൗൺ ക്ലബിൽ നടന്ന നാടകദിനത്തിൽ പങ്കെടുത്തു. തുടർന്ന് കരുനാഗപ്പള്ളിയിലെ വിവിധ പി.എസ്.സി കോച്ചിങ് സെന്ററുകളിലെത്തി വോട്ടഭ്യർഥന നടത്തി. ഉച്ചക്ക് കരുനാഗപ്പള്ളിയിലെ വിവിധ ജുമാമസ്ജിദുകൾ സന്ദർശിച്ച് വിശ്വാസികളോട് വോട്ടഭ്യർഥിച്ചു. ഉച്ചക്ക് ശേഷം കുലശേഖരപുരം ആദിനാട് കശുവണ്ടി ഫാക്ടറിയിൽ സന്ദർശനം നടത്തിയശേഷം ക്ലാപ്പന പഞ്ചായത്ത് പരിധിയിൽ വിവിധ സ്വീകരണ പരിപാടികൾ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർഥി വി.എസ്. ജിതിൻ ദേവ് വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളിക്കോട്ടയിൽ വാട്ടർ അതോറിറ്റി അസി. എൻജിനീയറെ സന്ദർശിച്ച് തൊടിയൂർ പഞ്ചായത്ത് നരീയഞ്ചി കോളനിയിലെ കുടിവെള്ളപ്രശ്നം സംബന്ധിച്ച് ചർച്ച നടത്തി. ഉപയോഗിക്കാത്ത വെള്ളത്തിന് വന്ന ബില്ല് കുറക്കാമെന്നും, ശുദ്ധജലം ജനങ്ങൾക്ക് ലഭ്യമാക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ ചർച്ച അവസാനിപ്പിച്ചു.
തുടർന്ന് വലിയകുളങ്ങര ക്ഷേത്രം സന്ദർശിച്ച് വിശ്വാസികളെ കണ്ട് വോട്ടഭ്യർഥിച്ച ശേഷം ക്ലാപ്പനയിലെത്തി വ്യാപാരികളോടും ജനങ്ങളോടും വോട്ടഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

