നവജാത ശിശുവിനെ കൊന്ന സംഭവം: കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsകൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറിൽ കണ്ടെത്തി. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിൻെറ സഹോദരൻെറ ഭാര്യ ആര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
രേഷ്മയുടെ ഭർത്താവിൻെറ സഹോദരിയുടെ മകൾ ഗ്രീഷ്മയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേതുടർന്ന് ഇത്തിക്കരയാറിൽ പരിശോധന തുടരുകയാണ്.
ജനുവരിയിലാണ് സംഭവം. നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിൻെറ മാതാവ് രേഷ്മ എന്ന യുവതിയാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ പാരിപ്പള്ളി പൊലീസ് കണ്ടെത്തിയത്. കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി കുഞ്ഞിനെ കൊന്നു എന്നായിരുന്നു രേഷ്മ പൊലീസിന് നൽകിയ മൊഴി.
മൊഴി വിശ്വാസ്യയോഗ്യമാണോ എന്ന് പരിശോധിക്കാൻ ഇന്നലെ രേഷ്മയുടെ ബന്ധുവായ ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെയും കൂട്ടിയാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. തുടർന്ന് യുവതികളെ കാണാതായതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. യുവതികൾ ഇത്തിക്കരയാറിന് സമീപം എത്തുകയും ഇവിടെവെച്ച് മൊബൈൽ സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് ഇത്തിക്കരയാറിൽ പരിശോധിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



