'ഞാൻ മനസ്സിലാക്കിയ ഇസ്ലാം സ്ത്രീവിരുദ്ധമല്ല; പ്രവാചകന്റെ ഭാര്യ ഒരു വ്യാപാരിയായിരുന്നു': കാന്തപുരത്തിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി ബിനോയ് വിശ്വം
text_fieldsബിനോയ് വിശ്വം
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീ സാന്നിധ്യം ആവശ്യമില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നിലപാടിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ മനസ്സിലാക്കുകയും വായിക്കുകയും ചെയ്ത ഇസ്‌ലാം ഒരിക്കലും സ്ത്രീവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രവാചകന്റെ പത്നി ഒരു വലിയ വ്യാപാരിയായിരുന്നുവെന്നും ബിസിനസ് ആവശ്യങ്ങൾക്കായി അവർ പുറത്തുപോവുകയും അന്യപുരുഷന്മാരുമായി ഇടപഴകുകയും ചെയ്തിട്ടില്ലേ എന്നും ചോദിച്ചു.
ഇന്നത്തെ കാലത്ത് സ്ത്രീകൾ പുറത്തുപോകരുതെന്നും പൊതുരംഗത്ത് ഇടപെടരുതെന്നും പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഒരു മതവും അത്തരം വഴിയിലൂടെ സഞ്ചരിക്കേണ്ടതില്ലെന്നും, ഇത്തരം നിലപാടുകൾ യഥാർത്ഥ മതമൂല്യങ്ങളുടെ പോലും താല്പര്യങ്ങളെ ഉൾക്കൊള്ളുന്നതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി രാഷ്ട്രീയത്തെക്കുറിച്ചും പ്രതിപക്ഷ ഉപനേതാവ് പദവിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സിപിഐ അധികാരത്തിനോ പദവികൾക്കോ വേണ്ടി കടിച്ചുതൂങ്ങുന്ന പാർട്ടിയല്ലെന്നും, മുന്നണിയിൽ തിരുത്തലുകളും പരസ്പര ബഹുമാനത്തോടെയുള്ള പുതിയൊരു പ്രവർത്തന സംസ്കാരവുമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ ആരും ഉടമയോ അടിമയോ അല്ലെന്നും, പരസ്പര ആശയവിനിമയത്തിലൂടെയും ഐക്യത്തിലൂടെയുമാണ് മുന്നണി മുന്നോട്ടുപോകേണ്ടതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

