കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലേക്ക് ലാപ്ടോപ് വാങ്ങിയതിൽ വൻ അഴിമതിയെന്ന് ആരോപണം. ജില്ലകളിലേക്ക് വിതരണത്തിന് വാങ്ങിയ ലാപ്ടോപ്പിന് അമിത വില നൽകിയെന്നാണ് ആരോപണം. 500 ലാപ്ടോപ്പുകളാണ് വാങ്ങിയത്. ഓൺലൈനിൽ 40,000 മുതൽ 45,000വരെ രൂപക്ക് ലഭിക്കുന്ന ലാപ്ടോപ്പുകളാണ് ഒന്നേകാൽ ലക്ഷത്തോളം ചെലവഴിച്ച് വാങ്ങിയത്.
പ്രമുഖ കമ്പനി 85,000 രൂപയാണ് ഇതിന് എം.ആർ.പി നൽകിയിരുന്നത്. കോഴിക്കോട് എൻഫോഴ്സ്മെന്‍റ് ഓഫിസിൽ 33 ലാപ്ടോപ്പുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥന്‍റെ കാലത്താണ് ഇടപാടിന് അനുമതി നൽകിയതെന്നാണ് വിവരം. അതേസമയം, തുക സംബന്ധിച്ച് ട്രാൻസ്പോർട്ട് വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരണത്തിന് തയാറായില്ല.
മോട്ടോർ വാഹന വകുപ്പിൽ കോടികൾ ചെലവഴിച്ച് കാമറകൾ വാങ്ങിയ ആരോപണത്തിന് പിന്നാലെയാണ് ലാപ്ടോപ് വാങ്ങിയെന്ന ആരോപണവും ഉയരുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുക്കുന്നതിലും ക്രമക്കേടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.