'മുൻ കൃഷിമന്ത്രിക്കൊപ്പവും ശ്രീറാം വെങ്കിട്ടരാമൻ വേദി പങ്കിട്ടിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ്' -അഡ്വ. ടി.സിദ്ധിഖ്
text_fieldsനിയമസഭാ മീഡിയാ റൂമിൽ മന്ത്രിക്കൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ശ്രീറാം വെങ്കിട്ടരാമൻ
കോഴിക്കോട്: കാർഷിക വികസന ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ധിഖ്. കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിലാണ് വെങ്കിട്ടരാമനെ വേദിയിൽ ഇരുത്തിയതിന് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ഉന്നത ഉദ്യോഗസ്ഥർ വകുപ്പിന്റെ അഭിവാജ്യ ഘടകമാണെന്നും ഇനിയുള്ള വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമനും ഉണ്ടാകുമെന്നും അത് സ്വാഭാവികമായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. മുൻ കൃഷിമന്ത്രിക്കൊപ്പവും ശ്രീറാം പങ്കിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. രണ്ട് ദിവസം മുമ്പ് നിയമസഭാ മീഡിയാ റൂമിൽ മന്ത്രിക്കൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയിരുന്നു. അന്ന് മന്ത്രിയോടെ ശ്രീറാം വെങ്കിട്ടരാമനെ വേദിയിൽ നിന്നും ഇറക്കി വിടാൻ മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അത് പിന്നീട് സംസാരിക്കാം എന്നായിരുന്നു മന്ത്രി പറഞ്ഞതെങ്കിലും പ്രതിഷേധം ശക്തമായപ്പോൾ, മന്ത്രിയുടെ അനുമതിയോടെ ശ്രീറാം തന്നെ സ്വയം ഇറങ്ങിപ്പോയി. ശേഷം മന്ത്രി വാർത്തസമ്മേളനം പുനരാരംഭിക്കുകയും ചെയ്തു.
2019 ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. ശ്രീറാം അടക്കം കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി മൊഴിയുണ്ടായിരുന്നു. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. കേസിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
കേസിൽ തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയിൽ ആഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങാനിരിക്കെയാണ് ശ്രീറാമിനെതിരായ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ മാധ്യമപ്രവർത്തകർ നിലപാട് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

