‘ഇടതുപക്ഷത്തിന് തിരിച്ചടിയായത് വർഗീയ താല്പര്യങ്ങൾ’; വ്യക്തിപരമായ തീരുമാനങ്ങൾ പാർട്ടിയിലില്ലെന്ന് എ. വിജയരാഘവൻ
text_fieldsഎ. വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികളുടെ ഏകീകരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എല്ലാത്തരം വർഗീയതകളും ഒത്തുചേർന്ന് ഇടതുപക്ഷത്തിന് എതിരായി പ്രവർത്തിച്ചതിന്റെ പ്രതിഫലനമാണ് ഈ ജനവിധിയിൽ കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സാമൂഹിക അന്തരീക്ഷത്തിൽ ഇത്തരം പ്രവണതകൾ ഉണ്ടാക്കുന്ന ആഘാതത്തിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ വർഗീയ താല്പര്യങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും കൈകോർത്തു. ഇതിന്റെ ഭാഗമായി വലിയ രീതിയിലുള്ള ന്യൂനപക്ഷ ഏകീകരണം ഇടതുപക്ഷത്തിന് എതിരായി സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഒരുകാലത്തും വർഗീയതക്കോ അഴിമതിക്കോ നിക്ഷിപ്ത താല്പര്യങ്ങൾക്കോ വഴങ്ങിക്കൊടുത്തിട്ടില്ല. ജനകീയ താല്പര്യങ്ങൾക്കായിരുന്നു മുൻഗണന. ഈ നയങ്ങളോടുള്ള എതിർപ്പാണ് പല കേന്ദ്രങ്ങളിലും സംഘടിതമായി പ്രകടമായതെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്നും പുറത്തുപോയവർ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഒരു വസ്തുതയാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, രാഷ്ട്രീയപരമായി ഇതിനെ ഒരു വലിയ കാര്യമായി കാണേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അത്തരം വ്യക്തിഗത വിജയങ്ങളേക്കാൾ പാർട്ടിയുടെ നയങ്ങളും മുന്നോട്ടുള്ള പാതയുമാണ് പ്രധാനം. തോൽവി നേരിട്ട മണ്ഡലങ്ങളും വോട്ടുവിഹിതത്തിൽ കുറവുണ്ടായ ഇടങ്ങളും കേന്ദ്രീകരിച്ച് പാർട്ടി വിശദമായ പരിശോധന നടത്തും. സംഘടനാപരമായ പോരായ്മകൾ ഉണ്ടെങ്കിൽ അവ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ തീരുമാനങ്ങൾ എടുക്കുന്ന രീതിയെക്കുറിച്ചും വിജയരാഘവൻ വ്യക്തത വരുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത് 'ജനാധിപത്യ കേന്ദ്രീകരണം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമായി പാർട്ടിക്കുള്ളിൽ തീരുമാനങ്ങൾ എടുക്കാനോ അത് നടപ്പിലാക്കാനോ ഉള്ള അവകാശമില്ല. എല്ലാ തീരുമാനങ്ങളും കൂട്ടായ ചർച്ചകളിലൂടെയാണ് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയങ്ങളും പരാജയങ്ങളും പാർട്ടിയുടേത് കൂടിയാണെന്നും വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ സി.പി.ഐ.എം തയാറെടുക്കുകയാണ്. ഭൂരിപക്ഷം കുറഞ്ഞ ഇടങ്ങളിലും തോൽവി സംഭവിച്ച മണ്ഡലങ്ങളിലും പ്രത്യേകം പരിശോധനകൾ നടക്കും. ജനവിധി നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

