അഴിമതി വിരുദ്ധ പോരാട്ടം ഫലം കാണും -പി.ജെ ജോസഫ്
text_fieldsമകനും തൊടുപുഴയിലെ സ്ഥാനാർഥിയുമായ അപു ജോസഫിനൊപ്പം പി.ജെ ജോസഫ്
പത്തുവർഷത്തെ ഇടവേളക്ക് ശേഷം യു.ഡി.എഫ് ഇക്കുറി വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്. ശബരിമല സ്വർണ്ണക്കൊള്ളയും അഴിമതിയും വിലക്കയറ്റവും കെ.റെയിലും ജനങ്ങളിൽ എൽ.ഡി.എഫ് സർക്കാരിനോട് അവമതിപ്പുണ്ടാക്കി. അതിന്‍റെയെല്ലാം പ്രതിഫലനമാകും തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്ന് മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പി.ജെ പറയുന്നു .
?എന്താണ് ഈ തെരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ?
• അഴിമതിക്കെതിരെ വലിയൊരു പോരാട്ടമാണ് യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമല സ്വർണമോഷണ സംഭവത്തിൽ സി.പി.എം നേതാക്കൾ വരെ അറസ്റ്റിലായി. വിലക്കയറ്റമടക്കമുള്ള കാര്യങ്ങൾ സാധാരണക്കാരെ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. കെ.റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ജനങ്ങൾക്ക് കടുത്ത വിഷമങ്ങളുണ്ടാക്കി. ഇതെല്ലാം തന്നെ യു.ഡി.എഫിന് അനുകൂല ഘടകങ്ങളായി മാറുമെന്ന കാര്യം തീർച്ചയാണ്. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച സ്വീകരണം തന്നെ യു.ഡി.ഫ് മുന്നേറ്റത്തിന്റെ സൂചനയാണ്.
? ഇത്തവണ മത്സര രംഗത്തില്ലല്ലോ; തലമുറമാറ്റമാണോ പിന്നിൽ ?
• ആരോഗ്യ പരമായ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത്. മത്സരിക്കുന്നില്ല എന്നത് സ്വന്തമായി എടുത്ത തീരുമാണ്. തല മുറമാറ്റമെന്നതല്ല മികച്ച സ്ഥാനാർഥിയെ കണ്ടെത്തിയാണ് തൊടുപുഴയിൽ പാർട്ടി നിർത്തിയിരിക്കുന്നത്. പുതു തലമുറയിലുള്ളവർ കൂടി രാഷ്ട്രീയത്തിലേക്ക് വരുന്നത് സ്വാഗതാർഹമല്ലേ. പുതു തലമുറയിലുള്ളവരുടെ വീക്ഷണം വിശാലമാണ്. കേരളത്തിന് ഇപ്പോൾ വേണ്ടത് കൂടുതൽ തൊഴിലവസരങ്ങളും കാർഷിക ടൂറിസം മേഖലയിൽ മുന്നേറ്റവുമാണ്. പുതിയ കാലത്ത് പുതു തലമുറക്ക് തന്നെയാണ് ഇതിൽ വേറിട്ട കാര്യങ്ങൾ ചെയ്യാനുള്ളതും.
? കേരള കോൺഗ്രസ് ഇത്തവണ എത്ര സീറ്റിൽ വിജയിക്കും ?പാർട്ടി അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന തോന്നലുണ്ടോ?
• എട്ട് സീറ്റിലും കേരള കോൺഗ്രസ് ജയിക്കാൻ സാധ്യതയുണ്ട്. ജയസാധ്യത മാത്രം നോക്കിയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും പാർട്ടി ചെയർമാൻ എന്ന നിലയിൽ എത്താൻ കഴിയുന്ന ഇടങ്ങളിലെല്ലാം പ്രചാരണത്തിന് പോകുന്നുണ്ട്. യു.ഡി.എഫും ചിട്ടയായ പ്രവർത്തനങ്ങളുമായാണ്തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകുന്നത്. നല്ല പരിഗണന ലഭിച്ചിട്ടുണ്ട്,പിന്നെ മുന്നണിയാകുമ്പോൾ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ വിട്ടു നൽകേണ്ടി വന്നത് അത് കൊണ്ടാണ്. യു.ഡി.എഫ് ഭരണത്തിലേറുക എന്ന ലക്ഷ്യം മാത്രമാണ് അതിന് പിന്നിൽ.
? ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മുന്നോട്ട് വെക്കുന്നതെന്താണ് ?
• സംസ്ഥാനത്ത് പ്രത്യേകിച്ച് ഇടുക്കിയിൽ പട്ടയങ്ങളിലെ അവ്യക്തത വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മലയോര ജനതയുടെ ചിരകാല അഭിലാഷം കൂടിയാണ് പട്ടയം. ഇത് ഉപാധി രഹിതമാക്കാനുള്ള നടപടി കൈക്കൊള്ളും . റബറിന് താങ്ങു വില 250 ലേക്ക് ഉയർത്തും. യുവാക്കൾ ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇവരെ കേരളത്തിൽ തന്നെ നിലനിർത്താനുള്ള ക്രിയാത്മക പദ്ധതികൾ ഉറപ്പാക്കും. വിദ്യാഭ്യാസ മേഖലയിലടക്കം അതിനുള്ള പരിഷ്കാരങ്ങൾ കൊണ്ടു വരാൻ മുൻകൈ എടുക്കും.
? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ എന്താണ് മനസിൽ?
• പന്ത്രണ്ട് തവണയാണ് തൊടുപുഴയിൽ നിന്ന് മത്സരിച്ചത്. പല വകുപ്പുകളിലും മന്ത്രിയായി. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും പാർട്ടിയുടെ ചെയർമാൻ എന്ന നിലയിലുള്ള വലിയ ഉത്തരവാദിത്തമുണ്ട്. അത് ഭംഗിയായി നിർവഹിക്കും. പാർട്ടിയെ നയിച്ച് മുന്നിൽ തന്നെ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

