'ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും': ക്ഷണം ലഭിച്ചതായി മെഹബൂബ മുഫ്തി
text_fieldsമെഹബൂബ മുഫ്തി
തെഹ്റാൻ/ന്യൂഡൽഹി: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി അറിയിച്ചു. ജൂലൈ 6 തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട അതിഥിയായി പങ്കെടുക്കാൻ ഇറാനിലേക്ക് പോകുമെന്നും അവർ വ്യക്തമാക്കി.ഖാംനഈയുടെ ഓഫീസിലെ രാജ്യാന്തര വിഭാഗത്തിൽ നിന്നാണ് മെഹബൂബ മുഫ്തിക്ക് നേരിട്ട് ക്ഷണം ലഭിച്ചത്.
ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖരായ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ഇറാന്റെ ഔദ്യോഗിക മന്ത്രാലയം ക്ഷണം അയച്ചിട്ടുണ്ടെന്നാണ് വിവരം. ക്ഷണം ലഭിച്ചവരിൽ നിതിൻ നബീൻ,മല്ലികാർജുൻ ഖർഗെ, സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരും ഉണ്ട്. എന്നാൽ, നേതാക്കൾ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞയാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്കാര ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ നയതന്ത്രപരമായ മുൻഗണനകളും മറ്റ് ഔദ്യോഗിക തിരക്കുകളും കാരണം പ്രധാനമന്ത്രിക്ക് പകരം ഉന്നതതല പ്രതിനിധി സംഘത്തെയാകും ഇന്ത്യ അയക്കുക.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അത്താ ഹസ്നൈൻ എന്നിവരടങ്ങുന്ന സംഘമാകും ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ച് തെഹ്റാനിലെ ചടങ്ങുകളിൽ സംബന്ധിക്കുക.
അമേരിക്കയുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം അയൽരാജ്യങ്ങളുമായും ആഗോള ശക്തികളുമായും ഉള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുള്ള ശ്രമങ്ങളിലാണ് ഇറാൻ. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ഉൾപ്പെടെയുള്ള തന്ത്രപ്രധാന പങ്കാളികൾക്ക് ഇറാൻ വലിയ പ്രാധാന്യം നൽകുന്നത്. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, പാക്കിസ്ഥാൻ, ഖത്തർ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രമുഖ നേതാക്കളും രാഷ്ട്രത്തലവന്മാരും ജൂലൈ 6-ന് നടക്കുന്ന സംസ്കാര ചടങ്ങിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

