11 ബില്യൺ ഡോളറിന്റെ ഗ്രേറ്റ് നിക്കോബാർ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കമോ അതോ പരിസ്ഥിതി നാശമോ?
text_fieldsഗ്രേറ്റ് നിക്കോബാർ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ മലക്ക സ്ട്രെയിറ്റിന്റെ കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപിനെ കേന്ദ്രീകരിച്ച് ഇന്ത്യ വിഭാവനം ചെയ്യുന്ന 11 ബില്യൺ ഡോളറിന്റെ വികസന പദ്ധതികൾ വലിയ ചർച്ചയാകുന്നു. സാമ്പത്തിക വളർച്ചക്കും കണക്റ്റിവിറ്റിക്കും വേണ്ടിയുള്ള പദ്ധതിയായാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത് എങ്കിലും, ചൈനയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ കിടമത്സരത്തിന്റെ ഭാഗമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ നോക്കിക്കാണുന്നത്.
ലോകത്തെ മൊത്തം സമുദ്ര വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും നടക്കുന്നത് മലക്ക സ്ട്രെയിറ്റ് വഴിയാണ്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 80 ശതമാനവും, മൊത്തം വ്യാപാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഈ സമുദ്രപാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായ കപ്പലുകളെയും മറ്റും നിരീക്ഷിക്കാൻ ഗ്രേറ്റ് നിക്കോബാർ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് മുൻ നാവികസേനാ വൈസ് ചീഫ് അഡ്മിറൽ ശേഖർ സിൻഹ അഭിപ്രായപ്പെടുന്നു.
ഇന്തോ-പസഫിക് മേഖലയിലെ സമുദ്രഗതാഗതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും തന്ത്രപരമായ മുന്നേറ്റങ്ങൾ നടത്താനും ഈ ദ്വീപ് ഇന്ത്യയെ സഹായിക്കും. ഒരു വലിയ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്, സിവിലിയൻ-സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന വിമാനത്താവളം, വൈദ്യുതി നിലയം, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, പൂർണ്ണമായും പുതിയൊരു ടൗൺഷിപ്പ് എന്നിവയാണ് ബൃഹത്തായ പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഈ പദ്ധതി വലിയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്ന 166 ചതുരശ്ര കിലോമീറ്റർ സ്ഥലത്തിന്റെ വലിയൊരു ഭാഗം ആദിവാസി വിഭാഗമായ 'ഷോംപെൻ' ജനതയുടെ സംരക്ഷിത പ്രദേശമാണ്. ഏകദേശം 10 ലക്ഷത്തോളം മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നും, ഇത് ദ്വീപിന്റെ സമ്പന്നമായ പരിസ്ഥിതി വ്യവസ്ഥയെ തകർക്കുമെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭൂചലന സാധ്യത ഏറ്റവും കൂടുതലുള്ള 'സെസ്മിക് സോൺ 5' മേഖലയിൽ ഇത്രയും വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് അപകടകരമാണെന്ന ആശങ്കയും ഉയരുന്നുണ്ട്. ഭൂരാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെയും ഗോത്രവർഗ്ഗ സംസ്‌കാരത്തെയും സർക്കാർ ബലികഴിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു. എന്നാൽ, ദേശീയ സുരക്ഷ വർധിപ്പിക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കുന്നതിനും ഈ പദ്ധതി അനിവാര്യമാണെന്നാണ് സർക്കാരിന്റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

