ഗ്രേറ്റ് നിക്കോബാർ പദ്ധതി: ആദിവാസികളുടെ അവകാശങ്ങൾ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി ജയറാം രമേശ്
text_fieldsന്യൂഡൽഹി: വിവാദമായ ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾ ബോധപൂർവം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്ര ഗോത്രവർഗ്ഗ കാര്യ മന്ത്രി ജുവൽ ഓറാമിന് അയച്ച മറുപടി കത്തിലാണ് അദ്ദേഹം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 2006-ലെ വനാവകാശ നിയമം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വാരം ജുവൽ ഓറാം തനിക്കയച്ച കത്ത്, ആദിവാസി സമൂഹങ്ങളുടെ നിയമപരമായ അവകാശങ്ങളെ നിഷേധിക്കുന്നതിനായുള്ള ഒരു ന്യായീകരണ രേഖ മാത്രമായാണ് തോന്നിയതെന്ന് ജയറാം രമേശ് തുറന്നടിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി മാത്രം 130.75 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് വിട്ടുനൽകേണ്ടി വരുന്നത്. ഈ പ്രദേശം തദ്ദേശീയരായ 'ഷോമ്പൻ' വിഭാഗത്തിന്‍റെയും 'നിക്കോബാരീസ്' ഗോത്രജനവിഭാഗങ്ങളുടെയും പരമ്പരാഗത ഗ്രാമങ്ങളും ആവാസവ്യവസ്ഥയുമാണ്. പദ്ധതി പ്രദേശത്ത് നിന്ന് ആദിവാസികളെ ഒഴിപ്പിക്കില്ലെന്ന ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്‍റെ അവകാശവാദം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ കൺസൾട്ടന്‍റായ 'എ.ഇ.സി.ഒ.എം' തയാറാക്കിയ ഭൂപടങ്ങളിൽപ്പോലും ഷോമ്പൻ, നിക്കോബാരീസ് ഗോത്രവിഭാഗങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. നിതി ആയോഗ് നിയോഗിച്ച പ്രമുഖ നരവംശശാസ്ത്രജ്ഞൻ പ്രൊഫ. വിശ്വജിത് പാണ്ഡ്യയുടെ വീഡിയോ റിപ്പോർട്ടിൽ, 'നിങ്ങൾക്ക് കാട് വെട്ടണമെങ്കിൽ കടൽത്തീരത്ത് വെട്ടിക്കോളൂ, ഞങ്ങളുടെ കുന്നുകളിലേക്ക് കയറരുത്' എന്ന് ഒരു ഷോമ്പൻ വംശജൻ വ്യക്തമായി പറയുന്നത് റെക്കോർഡ് ചെയ്തിട്ടുണ്ട്. ഈ ദൃശ്യ തെളിവുകൾ നിലനിൽക്കെയാണ് ഭരണകൂടം ഇത് കണ്ണടച്ചു ഇരുട്ടാക്കുന്നതെന്നും ജയറാം രമേശ് കത്തിൽ കുറ്റപ്പെടുത്തി.
പ്രദേശത്തെ അതീവ പ്രധാന്യമുള്ള പരിസ്ഥിതി വ്യവസ്ഥയെ തകർക്കുന്ന പദ്ധതിയാണിതെന്ന് വ്യക്തമാക്കിയ ജയറാം രമേശ്, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 'ഐ.എൻ.എസ് ബാസ്' വിപുലീകരണം ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് പ്രതിരോധ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും ഓർമ്മിപ്പിച്ചു. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയിലുള്ള കേസിൽ ഗോത്രവർഗ്ഗ മന്ത്രാലയം ആൻഡമാൻ ഭരണകൂടത്തിന്‍റെ വ്യാജ അവകാശവാദങ്ങൾ അതേപടി വിഴുങ്ങാതെ, ആദിവാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

