ആരാണ് റമീസ് നേമത്ത് ഖാൻ; തേജസ്വിയുടെ അടുത്ത സുഹൃത്തും രോഹിണിയുടെ 'ശത്രു'വുമായ യു.പി സ്വദേശി
text_fieldsപട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വീട്ടിലെ കലഹവും പുറത്തുവന്നത്. കുടുംബവുമായുള്ള എല്ലാ ബന്ധവും വിഛേദിച്ച് രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് രംഗത്തുവന്നത്. തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത് ആർ.ജെ.ഡി എം.പി സഞ്ജയ് യാദവും റമീസ് നേമത്ത് ഖാനുമാണെന്നായിരുന്നു രോഹിണിയുടെ അവകാശവാദം.
''ഞാൻ രാഷ്ട്രീയം വിടുകയാണ്. അതുപോലെ കുടുംബവുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുകയും ചെയ്തു. സഞ്ജ് യാദവും റമീസും പറഞ്ഞതു പ്രകാരമാണ് അങ്ങനെ ചെയ്തത്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുകയാണ്''-എന്നാണ് രോഹിണി എക്സിൽ കുറിച്ചത്.
ആർ.ജെ.ഡി എം.പിയായ സഞ്ജയ് തേജസ്വി യാദവിന്റെ അടുത്ത അനുയായിയാണ്. എന്നാൽ റമീസിന്റെ പേരാണ് ഇപ്പോൾ ചോദ്യമുനയിലുള്ളത്. വളരെ കാലമായി തേജസ്വിയുടെ സുഹൃത്താണ് റമീസ്. തേജസ്വിയുടെ അടുത്തസുഹൃത്തുക്കളുടെ കൂട്ടത്തിലുള്ള ഒരാൾ എന്നുതന്നെ പറയാം. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് തുടങ്ങിയതാണ് അവരുടെ സൗഹൃദം.
ഉത്തർപ്രദേശ് ആണ് റമീസിന്റെ സ്വദേശം. മുൻ എം.പി റിസ്‍വാൻ സഹീറിന്റെ മരുമകനാണ്. യു.പിയിലെ പ്രായം കുറഞ്ഞ എം.എൽ.എയായിരുന്ന സഹീർ സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ രണ്ടുതവണ എം.പിയായിട്ടുമുണ്ട്. ഒരിക്കൽ ബി.എസ്.പിയുടെ ബാനറിലും പിന്നീട് സ്വതന്ത്രനായും മത്സരിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സഹീർ നിലവിൽ ജാമ്യത്തിലാണ്. 2023ൽ യു.പി സർക്കാർ ഇദ്ദേഹത്തിന്റെ 4.75 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. 2024ൽ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്ത സഹീറിന് 2025 ഏപ്രിലിൽ ജാമ്യം ലഭിച്ചു.
ബന്ധുക്കൾക്കെതിരെയാണ് രോഹിണി ആരോപണങ്ങൾ ഉയർത്തിയത്. 2022ൽ വൃക്കരോഗം ബാധിച്ച ലാലുവിന് വൃക്ക ദാനമായി നൽകിയത് രോഹിണിയായിരുന്നു. മോശം കിഡ്നി ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ടിക്കറ്റ് ഉറപ്പിച്ചുവെന്നായിരുന്നു കുടുംബാംഗങ്ങളിലൊരാൾ തനിക്കെതിരെ ആരോപണമുന്നയിച്ചുവെന്നും 46കാരിയായ രോഹിണി എക്സിൽ കുറിച്ചു.
''ഇന്നലെ എനിക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട് ഒരാൾ പറഞ്ഞത് പിതാവിന് ഏറ്റവും വൃത്തികെട്ട വൃക്ക കൊടുത്ത് ഞാൻ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ലോക്സഭ ടിക്കറ്റ് വാങ്ങിയെന്നുമാണ്. എന്റെ മൂന്ന് കുട്ടികളും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ അനുവാദം വാങ്ങാതെ വൃക്കം ദാനം ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് ഇപ്പോൾ മനസിലാക്കുന്നു. ദൈവത്തെ പോലെ കരുതുന്ന എന്റെ പിതാവിന് രക്ഷിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അത് വൃത്തികെട്ട പണിയായിരുന്നു എന്നാണ് ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ആക്ഷേപം. നിങ്ങളിൽ ആരും മേലിൽ ഇതുപോലൊരു തെറ്റുചെയ്യാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലുള്ള ഒരു മകൾ ഇനി ഉണ്ടാകാതിരിക്കട്ടെ''-എന്നായിരുന്നു രോഹിണി ആചാര്യയുടെ വൈകാരിക എക്സ് പോസ്റ്റ്.
ബന്ധുക്കളിലൊരാൾ തന്നെ അസഭ്യം പറഞ്ഞുവെന്നും ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞുവെന്നും രോഹിണി മറ്റൊരു പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.
''അവരെന്നെ അടിക്കാനായി ചെരിപ്പുയർത്തി. വൃത്തികെട്ട വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു. ഞാൻ ആത്മാഭിമാനം വെടിഞ്ഞില്ല. വിടുവീഴ്ച ചെയ്യാനും തയാറായില്ല. അതിനാൽ മാത്രം ഈ അപമാനം സഹിക്കേണ്ടി വന്നു. ഇന്നലെ ഒരു മകൾ, കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ചുപോയി. അവർ എന്നെ മാതൃവീട്ടിൽ നിന്ന് പറിച്ചെറിഞ്ഞു. അവർ എന്നെ അനാഥയാക്കി. നിങ്ങളിൽ ആരും എന്റെ വഴിയിലൂടെ നടക്കാതിരിക്കട്ടെ. ഒരു കുടുംബത്തിനും രോഹിണിയെപോലുള്ള മകളും സഹോദരിയും ഉണ്ടാകാതിരിക്കട്ടെ''-എന്നും രോഹിണി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

